മികച്ച സ്വീകാര്യത നേടി മുന്നേറുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വ്യത്യസ്ത മേഖലയിൽ നിന്നും തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളിൽ ജീവിച്ച മത്സരാർത്ഥികൾ, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറു ദിവസം ഒരു വീടിനുള്ളിൽ താമസിച്ചു മത്സരിക്കുന്ന വ്യത്യസ്തമായ ഒരു ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ആദ്യത്തെ രണ്ടു സീസണുകളുടെ ഗംഭീര വിജയത്തോടെ ആണ് അണിയറപ്രവർത്തർ ബിഗ് ബോസ് സീസൺ 3 യുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഫെബ്രുവരി 14 നായിരുന്നു സീസൺ 3 യുടെ ഗ്രാൻഡ് ഓപ്പണിങ്.
ഇന്ത്യയിലെ പല ഭാഷകളിലും ആയി അവതരിപ്പിക്കുന്ന ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് മലയാളികളുടെ സ്വന്തം ലാലേട്ടൻ ആണ്. ഒരു വീടിനുള്ളിൽ കഴിയുന്ന മത്സരാർത്ഥികളുടെ ഓരോ നീക്കവും ക്യാമറയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ഓരോ ദിവസവും ഓരോ ടാസ്കുകളും ഇവർക്ക് ലഭിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികൾ വീതമാണ് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കപ്പെടുക. അവസാനം ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥി ആയിരിക്കും വിജയി ആയി പ്രഖ്യാപിക്കുക.
മുട്ടോളം മുടിയുള്ള ഫ്രീക്ക് പെണ്ണായ ഡിംപിൾ ആയിരുന്നു ബിഗ് ബോസ് സീസൺ 3 ലെ ആദ്യത്തെ എപ്പിസോഡിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരം. തന്റെ വ്യക്തിത്വം കൊണ്ട് ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്തത് ഡിംപിൾ ആണെന്ന് പ്രേക്ഷകർ നിസംശയം പറയും. ഇതോടെ മുമ്പ് കണ്ടിട്ടില്ലാത്ത ഡിംപിളിനെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു മലയാളികൾ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും ബിഗ് ബോസ് മത്സരാർത്ഥി ആയെത്തിയ ഡിംപിളിനെ കുറിച്ചാണ്.
പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനും ആണ് ഡിംപിൾ. ഡിംപിളിന്റെ ‘അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്.മോഡലിങ്ങിൽ സജീവമായ ഡിംപിളിന്റെ പ്രധാന ആകർഷണം മുട്ടോളം നീളമുള്ള മുടി തന്നെയാണ്. മോഡലും സൈക്കോളജിസ്റ്റും ആയ ഡിംപിൾ, സൂര്യ ടി വി യിൽ സംപ്രേഷണം ചെയ്തിരുന്ന മലയാളി ഹൗസിൽ റണ്ണർ അപ്പ് ആയിരുന്നു തിങ്കൾ ബാലിന്റെ സഹോദരി ആണ്. ഇരു സഹോദരിമാരും ചേർന്ന് ഒരു ബിസിനസും നടത്തുന്നുണ്ട്. ശക്തമായ നിലപാടുകൾ എടുക്കുകയും അത് ആരുടെ മുന്നിലും തല കുനിക്കാതെ പറയുകയും ചെയ്യുന്ന ഡിംപിളിന്റെ വ്യക്തിത്വം തന്നെയാണ് താരത്തിനെ ഒരു ദിവസം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. എപ്പോഴും ചിരിയുമായി പ്രത്യക്ഷപ്പെടുന്ന ഡിംപിളിന്റെ ജീവിതം എന്നും സന്തോഷം നിറഞ്ഞതായിരുന്നില്ല.
കാൻസർ എന്ന മഹാരോഗത്തെ അതിജീവിച്ച ഒരു കാൻസർ സർവൈവർ ആണ് ഡിംപിൾ ബാൽ.പന്ത്രണ്ടാമത്തെ വയസിൽ ആയിരുന്നു ഡിംപിളിനു നട്ടെല്ലിൽ കാൻസർ ഉണ്ടാവുന്നത്. നട്ടെല്ല് അലിഞ്ഞു പോകുന്ന അവസ്ഥയിൽ നിന്നും രോഗത്തിനോട് ആത്മവിശ്വാസത്തോടെ പോരാടി കീഴ്പ്പെടുത്തുകയായിരുന്നു ഡിംപിൾ. തന്റെ ശക്തമായ വ്യക്തിത്വത്തിന് പിന്നിൽ രോഗത്തിന് വലിയ പങ്കുണ്ടെന്ന് ഡിംപിൾ വ്യക്തമാക്കിയിരുന്നു. നട്ടെല്ലിൽ ശസ്ത്രക്രിയ ചെയ്തതിന്റെ പാട് താരം തന്നെ ചിത്രങ്ങളിലൂടെ പങ്കു വെച്ചിരുന്നു.