ബീഹാർ ഖഗരിയ സ്വദേശി രഞ്ജിത്ത് ദാസ് ആണ് അക്കൗണ്ടിലേക്ക് അബദ്ധ വശാൽ എത്തിയ പണം മോദി നൽകിയതാണെന്ന് പറഞ്ഞു തിരിച്ചു നൽകാൻ വിസമ്മതിക്കുന്നത്. 5.5 ലക്ഷം രൂപയാണ് ഇയാളുടെ അക്കൗണ്ടിലേക്ക് തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെട്ടത്. അബദ്ധം തിരിച്ചറിഞ്ഞ ബാങ്ക് അധികൃതർ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ യുവാവ് വിസമ്മതിക്കുകയായിരുന്നു. അതിനു പറഞ്ഞ കാരണം വളരെ വിചിത്രവും. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടു തന്നെ പണമാണ് ഇതെന്നും തിരികെ തരില്ല എന്നുമായിരുന്നു യുവാവ് പറഞ്ഞത്. ഗ്രാമീൺ ബാങ്കിന്റെ ഖഗരിയ ബ്രാഞ്ചിൽ ആണ് ഇങ്ങനെയൊരു അബദ്ധം സംഭവിച്ചത്. അബദ്ധവശാൽ 5.5 ലക്ഷം രൂപ ഭക്തിയാർ ഗ്രാമവാസിയായ രഞ്ജിത്ത് ദാസിന്റെ അക്കൗണ്ടിലേക്ക് എത്തുകയായിരുന്നു.
പണം അക്കൗണ്ടിൽ എത്തിയതിനു ശേഷം തുക തിരികെ നൽകാൻ ആവശ്യപ്പെട്ടു കൊണ്ട് നിരവധി തവണ രഞ്ജിത്ത് ദാസിന് ബാങ്കുകാർ നോട്ടീസയച്ചു. എന്നാൽ കിട്ടിയ ദിവസം തന്നെ പണം മുഴുവനും ചിലവാക്കി കഴിഞ്ഞു എന്നും ആ പണം തിരികെ നൽകാനാവില്ലെന്നും ആയിരുന്നു രഞ്ജിത്ത് ദാസ് വിശദീകരിച്ചത്. മാർച്ചിലായിരുന്നു ഈ പണം രഞ്ജി ദാസ് അക്കൗണ്ടിലേക്ക് എത്തിയത്. അക്കൗണ്ടിലേക്ക് 5 ലക്ഷം രൂപ വന്നപ്പോൾ ഒരുപാട് സന്തോഷിച്ചു.
തിരഞ്ഞെടുപ്പിനു മുമ്പ് ഓരോരുത്തരുടെയും അക്കൗണ്ടിൽ ഇട്ടു തരാം എന്ന് നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത 15 ലക്ഷത്തിന്റെ ആദ്യഗഡുവായിരിക്കും ഇതെന്ന് രഞ്ജിത്ത് കരുതി. അതുകൊണ്ട് കിട്ടിയ തുക മുഴുവൻ ചിലവാക്കുകയും ചെയ്തു. തിരിച്ചു നൽകാൻ കയ്യിൽ നയാ പൈസ ബാക്കി ഇല്ലെന്നാണ് രഞ്ജി ദാസ് പോലീസിന് നൽകിയ മൊഴി. ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.