കേരളക്കരയെ ഒന്നടങ്കം വിഷമത്തിൽ ആക്കിയ സംഭവമായിരുന്നു സംഗീത മാന്ത്രികൻ ബാലഭാസ്കറിന്റെ അപ്രതീക്ഷിത ഉപയോഗം. രണ്ടുവർഷം മുമ്പ് ഒരു കാർ അപകടത്തിൽ ആയിരുന്നു ബാലഭാസ്കറും മകളും മരണപ്പെട്ടത്. ഇന്നും ദുരൂഹതകൾ നിറഞ്ഞുനിൽക്കുന്ന ഒരു മരണമാണ് ബാലഭാസ്ക്കറിന്റേത്. സെപ്റ്റംബർ 25, 2018നായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുകയായിരുന്ന ബാലഭാസ്കർ ദിവസങ്ങൾക്കുശേഷം ഈ ലോകത്തോട് വിട പറയുകയായിരുന്നു. ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടത്തിൽ രക്ഷപ്പെടുകയായിരുന്നു. ലക്ഷ്മിയുടെ ചികിത്സ ഇപ്പോഴും തുടരുകയാണ്.
പ്രശസ്ത വയലിനിസ്റ്റും, സംഗീതസംവിധായകനും, ഗായകനുമായ ബാലഭാസ്കറിന്റെ മരണവാർത്ത മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. ഒരുപാട് ഗാനങ്ങളും സംഗീതവും മലയാളികൾക്ക് സമ്മാനിച്ച പ്രിയ വയലിനിസ്റ്റിന്റെ വേർപാടിൽ ഇന്നും വേദനിക്കുകയാണ് മലയാളികൾ. അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹതകൾ ഒരുപാട് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ കുറ്റപ്പെടുത്തി നിരവധി പേർ മുന്നോട്ടുവന്നിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയുടെ അവസ്ഥയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബാലഭാസ്കറിന്റെ സുഹൃത്തായ ഇഷാൻ ദേവ്.
ഭർത്താവും കുഞ്ഞും മരണപ്പെട്ട ഒരു സ്ത്രീ ആണെന്നുള്ള യാതൊരു പരിഗണന നൽകാതെയായിരുന്നു ലക്ഷ്മിയെ മർദ്ദിച്ചു ചോദ്യം ചെയ്താൽ അവൾ സത്യം പറയും എന്ന രീതിയിൽ പലരും വിമർശിച്ചിരുന്നത്. ലക്ഷ്മി കടന്നുപോകുന്ന മാനസിക അവസ്ഥയും സമ്മർദ്ദവും തിരിച്ചറിയാതെ അങ്ങേയറ്റം വേദനിപ്പിക്കുന്ന രീതിയിൽ ആയിരുന്നു പലരും ലക്ഷ്മിയെ കുറ്റപ്പെടുത്തിയത്. അപകടം നടന്ന് രണ്ടു വർഷങ്ങൾക്കു ശേഷവും എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അത്ര വളരെ മോശം അവസ്ഥയിലാണ് ലക്ഷ്മി എന്ന് ഇഷാൻ ദേവ് പറയുന്നു. ബാലഭാസ്കറും ലക്ഷ്മിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് തനിക്കറിയാമെന്നും ബാലഭാസ്കർ ഉണ്ടായിരുന്നെങ്കിൽ ലക്ഷ്മിയെ കുറിച്ച് ആളുകൾ ഇപ്പോൾ പറയുന്ന കാര്യങ്ങളെ പൊളിച്ചടക്കുമായിരുന്നു എന്നും ഇഷാൻ ദേവ് കൂട്ടിച്ചേർത്തു. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ബാലഭാസ്കർ ലക്ഷ്മിയെ വിവാഹം കഴിച്ചത്. 19 വർഷം നീണ്ട ദാമ്പത്യത്തിൽ ഇവരുടെ ജീവിതത്തിലേക്ക് വളരെ വൈകി വന്ന ഒരു വസന്തമായിരുന്നു അവരുടെ മകൾ തേജസ്വിനി.