സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത് മോൺസൺ മാവുങ്കലിന്റെ കോടികളുടെ തട്ടിപ്പിനെ കുറിച്ചുള്ള വാർത്തകൾ ആണ്. ഈ വിഷയത്തിൽ ഉയർന്നു കേൾക്കുന്ന പേരായിരുന്നു നടൻ ബാലയുടെത്. മോൺസൺ മാവുങ്കലുമായി നടൻ ബാലയ്ക്ക് സാമ്പത്തിക ബന്ധമുണ്ടെന്ന് ആരോപണവുമായി എം ടി ഷമീർ രംഗത്തെത്തിയിരുന്നു. ഇതിനു മുമ്പ് മോൺസനും മുൻ ഡ്രൈവർ അജിയും തെറ്റിയപ്പോൾ പരിഹരിക്കാൻ ഇടപെട്ടത് ബാല ആയിരുന്നു എന്നും ഷമീർ ആരോപിച്ചു. അജിയും ബാലയും തമ്മിലുള്ള ഫോൺ സംഭാഷണവും ഷമീർ പുറത്തുവിട്ടിട്ടുണ്ട്. തനിക്കെതിരേയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് ബാല ഇപ്പോൾ.
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ഫോൺ സംഭാഷണം നാലു മാസങ്ങൾക്കു മുമ്പ് നടന്നതാണെന്ന് ബാല വ്യക്തമാക്കി. അന്ന് ശമ്പളത്തിന്റെ പേരിൽ ഡ്രൈവറും മോൺസനും തമ്മിൽ വഴക്ക് ഉണ്ടായപ്പോൾ ഒരു അയൽവാസി എന്ന നിലയിൽ അതിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്ന് ബാല തുറന്നു പറയുന്നു. ഇതിനു വേണ്ടിയായിരുന്നു അജിയുമായി സംസാരിച്ചതെന്നും ആ സംഭാഷണം ആണ് കഴിഞ്ഞ ദിവസം നടന്നതു പോലെ പ്രചരിക്കുന്നത് എന്നും ബാല തുറന്നുപറയുന്നു. നാലുമാസം മുമ്പുള്ള സംഭാഷണം ഇപ്പോൾ എടുത്ത് ഇടണം എങ്കിൽ അത് ബാലയെ മനഃപൂർവം ഈ കേസിലേക്ക് വലിച്ചിഴക്കാൻ തന്നെയാണെന്ന് ബാല പറയുന്നു.
മോൺസണെ മോഹൻലാലിന് പരിചയപ്പെടുത്തിയത് ബാല ആണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം വ്യാജവാർത്തകൾ ആണെന്ന് പറയുകയാണ് ബാല. കൊച്ചിയിലെ അയൽവാസിയും, ഉയർന്ന ബന്ധങ്ങളും സാമൂഹിക സേവനങ്ങൾ ധാരാളം ചെയ്യുന്ന മോൺസണെ ആണ് ബാലയ്ക്ക് അറിയാവുന്നത്. കോവിഡ് കാലത്ത് ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തിട്ടുള്ള മോൺസണെ ഒരു സഹോദരനെ പോലെ ആയിരുന്നു ബാല കണ്ടിരുന്നത്. മോൻസന്റെ തട്ടിപ്പുകൾ എല്ലാം മാധ്യമങ്ങളിലൂടെയാണ് ബാല അറിയുന്നത്. മോൺസനും ബാലയും തമ്മിൽ എന്തെങ്കിലും തരത്തിൽ സാമ്പത്തിക ഇടപാട് ഉണ്ടെന്ന് തെളിയുകയാണെങ്കിൽ തുണിയില്ലാതെ നടക്കാമെന്ന് ബാല മാധ്യമങ്ങളോട് വെല്ലുവിളിച്ചു.