സ്വന്തം ജീവൻ പണയം വെച്ചും മക്കൾക്ക് യാതൊരു കുറവുണ്ടാകരുത് എന്ന് കരുതുന്നവരാണ് മാതാപിതാക്കൾ. എത്ര ദരിദ്രൻ ആയാലും മക്കളുടെ ആഗ്രഹം നിറവേറ്റാൻ മാതാപിതാക്കൾ ഏതറ്റം വരെയും കഷ്ടപ്പെടും. മക്കൾക്ക് നാണക്കേട് ആവും എന്ന് കരുതി സ്വന്തം ജോലി മറച്ചുവെക്കുകയും പെണ്മക്കൾക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച ഒരു അച്ഛന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഫോട്ടോ ജേർണലിസ്റ്റായ ജയൻ പി ആകാശമാണ് ഇബിലിസ് എന്ന അച്ഛന്റെ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഭാര്യ മരിച്ചതോടെ മൂന്നു പെൺകുട്ടികളെ അമ്മയില്ലാത്ത ഒരു കുറവും അറിയിക്കാതെ, എത്ര കഷ്ടപ്പെട്ടാലും വലിയ നിലയിൽ എത്തിക്കണം എന്ന ആഗ്രഹം മാത്രമായിരുന്നു ഈ അച്ഛന് ഉള്ളത്. പഠിക്കാൻ മിടുക്കരായിരുന്നു ഇബിലിസിന്റെ മൂന്ന് മക്കളും. ദിവസ വേതനക്കാരൻ ആയിരുന്ന ഇബിലിസിന്റെ യഥാർത്ഥ ജോലി ശൗചാലയം വൃത്തിയാക്കുന്നത് ആയിരുന്നു.
എന്നാൽ തന്റെ ജോലി പുറത്തു പറഞ്ഞാൽ മക്കൾക്ക് നാണക്കേട് ആകും എന്ന് കരുതി ഇബിലിസ് മക്കളോട് സത്യം മറച്ചുവെച്ചു. സ്വന്തമായി ധരിക്കാൻ ഒരു നല്ല വസ്ത്രം പോലും വാങ്ങിക്കാതെ കിട്ടുന്ന പണമെല്ലാം മക്കളുടെ നല്ല ഭാവിക്ക് വേണ്ടി ഉപയോഗിച്ചു. എല്ലാ പണിയും കഴിഞ്ഞ് വീട്ടിലെത്തുന്ന അച്ഛന്റെ കയ്യിൽ നിന്നും ഒരുരുള ചോറ് കഴിക്കുവാനായി മൂന്നു പെൺമക്കളും വാശിപിടിച്ചിരിക്കുമായിരുന്നു. ശൗചാലയം കഴുകുന്ന കൈകൾകൊണ്ട് മക്കൾക്ക് ചോറ് വാരി കൊടുക്കുവാൻ അച്ഛൻ തയ്യാറായിരുന്നില്ല. തന്റെ ജോലിയെ കുറിച്ച് അറിഞ്ഞാൽ മക്കൾ തന്നെ വെറുക്കുമെന്നും മക്കൾക്ക് നാണക്കേട് തോന്നുമെന്നും എല്ലാം ഇബിലിസ് ഭയന്നിരുന്നു. കുട്ടികൾക്ക് കോളേജിൽ ഫീസ് അടക്കാൻ പണമില്ലാതെ വന്നപ്പോൾ ആകെ തകർന്ന ഇബിലിസിന് കൂടെ ഉള്ള സുഹൃത്തുക്കൾ അവരുടെ ശമ്പളം നൽകി സഹായിക്കുകയായിരുന്നു. അതോടെ തന്റെ ജോലിയെക്കുറിച്ച് ഇബിലിസ് മക്കളോട് വെളിപ്പെടുത്തുകയായിരുന്നു.
മക്കൾ എങ്ങനെ പ്രതികരിക്കും എന്ന് അച്ഛൻ ഭയന്നു. എന്നാൽ ഇത് കേട്ടതും തങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ടിരുന്ന അച്ഛനെ ചേർത്തു പിടിക്കുകയായിരുന്നു മൂന്ന് പെണ്മക്കളും. ഒരിക്കലും അച്ഛന്റെ തൊഴിൽ അവർക്കൊരു പ്രശ്നമല്ല എന്നും മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണെന്നും മക്കൾ പറഞ്ഞു. അപ്പോഴായിരുന്നു അച്ഛൻ ഇതുവരെ എന്തുകൊണ്ട് ചോറ് വാരി തന്നില്ലെന്ന് മക്കൾ തിരിച്ചറിഞ്ഞത്. എന്നാൽ അന്നു തന്നെ വാശിപിടിച്ച് അച്ഛനെ കൊണ്ട് ഒരു ഉരുള ചോറ് വാരി കഴിച്ചു മൂന്നു പെൺമക്കൾ. അച്ഛന്റെ കഷ്ടപ്പാടുകൾ കുറയ്ക്കുവാനായി പഠനത്തോടൊപ്പം പാർട്ടൈം ജോലികളും മക്കൾ കണ്ടെത്തി. മൂത്ത മകൾ പാട്ട് ടൈം ജോലിയിലൂടെ വരുമാനം കണ്ടെത്തിയപ്പോൾ ബാക്കി രണ്ട് സഹോദരിമാർ കുട്ടികൾക്ക് ട്യൂഷൻ എടുത്തും പണം സമ്പാദിച്ചു. മൂന്നുമക്കളും പണം സമ്പാദിക്കാൻ തുടങ്ങിയതോടെ ഇബിലിസിന്റെ കഷ്ടപ്പാടുകൾ എല്ലാം മാറി. നല്ല ജോലികൾ കണ്ടെത്തി അച്ഛനെ ജോലിക്ക് വിടാതെ കുടുംബത്തെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഈ മക്കൾ ഇപ്പോൾ. ജീവനുതുല്യം സ്നേഹിക്കാൻ മൂന്ന് പെൺമക്കൾ ഉള്ളപ്പോൾ എങ്ങനെയാണ് താൻ ദരിദ്രൻ ആകുന്നത് എന്നാണ് ഇബിലീസ് ചോദിക്കുന്നത്