കഴിഞ്ഞ ഞായറാഴ്ച ഭാരത പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ എംബിബിഎസ് വിദ്യാർത്ഥി അമ്പലപ്പുഴ കരൂർ വടക്കേ പുളിക്കൽ രാമകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണയുടെ മൃതദേഹം കണ്ടെത്തി. കുത്തിയൊഴുകുന്ന ഭാരതപ്പുഴ മകനെ തിരികെ തരും എന്ന് ആ അച്ഛൻ പ്രതീക്ഷയോടെ കാത്തിരുന്നു. പുഴയുടെ തിരകളിൽ മകന്റെ ജീവൻ നിലനിർത്തുവാൻ എന്തെങ്കിലും കച്ചിത്തുരുമ്പ് കിട്ടുമെന്ന് ആ അച്ഛൻ പ്രാർത്ഥിച്ചു. എന്നാൽ അപകടം നടന്ന നാലാം ദിവസം യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതോടെ ഒരു കുടുംബത്തിലെ മുഴുവൻ സ്വപ്നങ്ങളാണ് ഒഴുക്കിൽ ഇല്ലാതായത്. ഗൗതമിനോടൊപ്പം പുഴയിൽ കാണാതായ സഹപാഠി മാത്യു എബ്രഹാമിന്റെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
എൽഐസി ഏജന്റ് രാമകൃഷ്ണനിന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകൻ ഗൗതം ഒരു ഡോക്ടർ ആകണം എന്നത്. അവരുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഒരു വർഷം കൂടി ബാക്കി നിൽക്കവേയാണ് എല്ലാം വ്യർത്ഥം ആക്കി മകൻ യാത്രയായത്. മകൻ ഡോക്ടർ ആയാൽ തന്റെ കഷ്ടപ്പാട് എല്ലാം അവസാനിക്കുമെന്ന് സുഹൃത്തുക്കളോട് രാമകൃഷ്ണൻ പറയുമായിരുന്നു. തിരുവനന്തപുരം സൈനിക സ്കൂളിൽ പഠിച്ചിരുന്ന ഗൗതം കൃഷ്ണ പഠനത്തിൽ മിടുക്കനായിരുന്നു. വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു ഗൗതം എംബിബിഎസിന് പഠിക്കുന്നത്.
കോളേജ് കൗൺസിൽ ചെയർമാനും വോളിബോൾ താരമായിരുന്നു ഗൗതം. ഗൗതമിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അമ്പലപ്പുഴ. ഭാരതപ്പുഴയിലെ ഒഴുക്കിൽ അപകടമുണ്ടായത് മുതൽ ഗൗതം തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലും ആയിരുന്നു കുടുംബത്തോടൊപ്പം നാട്ടുകാരും സുഹൃത്തുക്കളും. എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലമാക്കി കൊണ്ട് ഗൗതം ഈ ലോകത്തോട് വിട പറഞ്ഞു. കോളേജിൽ പൊതുദർശനത്തിനു ശേഷം ബുധനാഴ്ച വൈകിട്ട് ആറോടെയാണ് മൃതദേഹവുമായി ആലപ്പുഴയിലേക്ക് പുറപ്പെട്ടത്. രാത്രി വീട്ടുവളപ്പിൽ സംസ്കരിക്കുകയായിരുന്നു