ശബരിമല യുവതി പ്രവേശനം ആയി ബന്ധപ്പെട്ട വാർത്തകളിൽ ഇടം പിടിച്ച ഒരു പേരായിരുന്നു രഹന ഫാത്തിമ. ആക്ടിവിസ്റ്റും മോഡലുമായ രഹന ഫാത്തിമയുടെ നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. വിവാദങ്ങളുടെ കൂട്ടുകാരിയാണ് രഹ്ന. രഹന പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ഒരുപാട് വിമർശനങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. രഹനയെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതനാണ് രഹനയുടെ പങ്കാളി മനോജ് ശ്രീധർ. രഹനയുമായി ബന്ധപ്പെട്ട പല വിവാദങ്ങളിലും മനോജിന്റെ പേരും ഉയർന്നു കേട്ടിരുന്നു. 17 വർഷത്തെ ദാമ്പത്യജീവിതം വേർപെടുത്തി സ്വതന്ത്രരാവുകയാണ് എന്ന് ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബൈക്ക് യാത്രയ്ക്കിടെ സംഭവിച്ച അപകടത്തിൽ അതീവഗുരുതരാവസ്ഥയിൽ മനോജ് ആശുപത്രിയിലാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
പങ്കാളിയായ അഞ്ജലിക്കൊപ്പം കാശ്മീരിലേക്കുള്ള യാത്രക്കിടെ ആണ് മനോജിന് അപകടം സംഭവിച്ചത്. മനോജിന്റെ സഹോദരൻ ശ്രീനി കൊച്ചിൻ ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഗുരുതരാവസ്ഥയിലായ മനോജ്, ഗോവിന്ദ് സിംഗ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. പങ്കാളിക്കൊപ്പം കേരളത്തിൽ നിന്നും കാശ്മീർ വരെയുള്ള ബൈക്ക് യാത്രയിലായിരുന്നു മനോജ്. പഞ്ചാബിലെ ഫരീദ് കോട്ട് എന്ന സ്ഥലത്ത് വെച്ച് ഒരു അപകടം സംഭവിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഫരീദ് കോട്ടയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് മനോജ്. അബ്ഡൊമനിൽ ആന്തരിക സ്രാവം കാരണം മനോജിന് ഒരു ശസ്ത്രക്രിയയും ചെയ്യേണ്ടിവന്നു. വൻകുടൽ ചതഞ്ഞിരിക്കുന്നതിനാൽ ആ ഭാഗം നീക്കം ചെയ്ത് വയറിൽ ദ്വാരം ഇട്ട് ബാഗ് ഫിക്സ് ചെയ്തിരിക്കുകയാണ്. 48 മണിക്കൂർ കഴിഞ്ഞാൽ മാത്രമേ മനോജിന്റെ ആരോഗ്യനിലയെ കുറിച്ച് എന്തെങ്കിലും പറയാൻ സാധിക്കുള്ളൂ എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
വളരെ മികച്ച ചികിത്സ തന്നെയാണ് ആശുപത്രിയിൽ നിന്നും മനോജിന് ലഭിക്കുന്നത്. മനോജ് അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ലെങ്കിലും ചികിത്സകളോട് നല്ല രീതിയിൽ തന്നെ പ്രതികരിക്കുന്നുണ്ട്. മനോജിന്റെ പങ്കാളി അതേ ആശുപത്രിയിൽ കൈക്ക് ഫ്രാക്ചർ ആയി ചികിത്സയിൽ കഴിയുകയാണ്. അഞ്ജലിക്ക് ഓർമ്മ നഷ്ടപ്പെട്ട നിലയിലാണെങ്കിലും ഇപ്പോൾ ശരിയായി വരുന്നുണ്ട്. ഒന്നര മാസം മുന്നേ ആണ് ഡയാലിസിസ് രോഗിയായ മനോജിന്റെ അമ്മ ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞതിനു ശേഷം മരണപ്പെട്ടത്. സുഹൃത്തുക്കളുടെയും മറ്റുള്ളവരെയും സഹായത്തോടെ ഇതുവരെയുള്ള ചികിത്സാചെലവുകൾ വഹിച്ചു. ഇനിയും ഓരോ ദിവസം ലാബ് ടെസ്റ്റുകളും വെന്റിലേറ്റർ സൗകര്യങ്ങൾക്കും മരുന്നുകളുമായി ഒരുപാട് ചിലവുകൾ വേണ്ടിവരും. അതുകൊണ്ട് സഹായിക്കാൻ കഴിയുന്നവർ മനോജിനെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് സഹോദരൻ.