മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി എ കെ ശശീന്ദ്രന് ഒപ്പം നിലകൊണ്ടത് ഏറെ വേദനിപ്പിച്ചു എന്ന് കുണ്ടറ കേസിലെ പരാതിക്കാരി. മന്ത്രി എ കെ ശശീന്ദ്രനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് പരാതിക്കാരിയെ തളർത്തി. എങ്കിലും മന്ത്രിക്കെതിരെ നിയമനടപാടികളുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി തീർത്തും പറഞ്ഞു. ഇങ്ങനെ ഒരു നിലപാട് കൊണ്ട് മുഖ്യമന്ത്രി എന്ത് സന്ദേശമാണ് നൽകുന്നത് എന്നും പരാതിക്കാരി ചോദിക്കുന്നു. മന്ത്രി എ കെ ശശീന്ദ്രൻ രാവിലെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു.
മുഖ്യമന്ത്രിയെ കാണാൻ ശശീന്ദ്രൻ എത്തിയത് ഒരുപാട് അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ മന്ത്രിയോട് പിണറായി വിജയൻ രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2017ൽ ശശീന്ദ്രനോട് അതിവേഗം രാജി വെക്കാൻ ആവശ്യപ്പെട്ടത് പിണറായി വിജയൻ തന്നെ ആയിരുന്നു. എന്നാൽ പാർട്ടിയുടെ ആഭ്യന്തര പ്രശ്നത്തിലാണ് ഇടപെട്ടത് എന്ന ശശീന്ദ്രന്റെ വിശദീകരണം കണക്കിലെടുത്ത് പിന്തുണ നൽകുകയാണ് പാർട്ടി.
ഇങ്ങനെ ഒരു വിവാദപരമായ വിഷയത്തിലും പരാതിക്കാരിയെ സംശയത്തിന്റെ നിഴലിൽ നിർത്തിയാണ് പാർട്ടി മന്ത്രിയെ പിന്തുണയ്ക്കുന്നത്. കൊല്ലത്തെ പാർട്ടിയിലെ പ്രശ്നങ്ങളുടെ തുടർച്ചയാണ് ഈ വിവാദം എന്ന മന്ത്രിയുടെ വിശദീകരണം ആണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും മുഖവിലയ്ക്ക് എടുത്തിരിക്കുന്നത്. ഫോൺ വിളി വിവാദത്തിൽ മന്ത്രിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട് എന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. എന്നാൽ മന്ത്രിയോട് ഇത് വരെ രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് എൻസിപി പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞത്.