സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന ജില്ലകളിൽ ഇളവുകളുമായി പുതിയ ഉത്തരവുകൾ ആണ് പുറത്തു വരുന്നത്. ബാങ്കുകളുടെ പ്രവർത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിനങ്ങൾ ആക്കി. ഇതിന് മുമ്പ് ബാങ്കുകൾക്ക് ചൊവ്വ, വെള്ളി ദിനങ്ങളിലും സഹകരണ ബാങ്കുകൾക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ആയിരുന്നു പ്രവർത്തിക്കാൻ അനുമതി. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ബാങ്ക് തുറക്കണം. മറ്റു ജില്ലകളിൽ എല്ലാ ബാങ്കുകളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്. ബാങ്കിങ് ഇടപാടുകൾ സുഗമമാക്കാൻ എല്ലാ ജില്ലകളിലെയും ബാങ്കുകൾ ഒരേപോലെ പ്രവർത്തിക്കേണ്ടി വരുന്നതിനാലാണ് പുതിയ തീരുമാനം.
ട്രിപ്പിൽ ലോക്ക് ഡൗൺ ഉള്ള ജില്ലകളിൽ പാൽ,പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യ വിതരണവും ഈ സമയത്തിനുള്ളിൽ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബേക്കറി പലവ്യഞ്ജനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിലാണ് അനുവദിക്കുക. ഹോട്ടലുകളിലും റസ്റ്റോറന്റ് കളിലും പാഴ്സൽ സൗകര്യവും ഹോം ഡെലിവറിയും അനുവദിക്കും. മരുന്നുകട, പെട്രോൾ പമ്പ് എന്നിവ തുറക്കുന്നത് ആയിരിക്കും. വീട്ടുജോലിക്കാർ ഹോം നേഴ്സ് എന്നിവർക്ക് ഓൺലൈൻ പാസ് വാങ്ങി യാത്ര ചെയ്യാൻ സാധിക്കും. വിമാന യാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാ അനുമതിയുണ്ട്.
ജില്ലാ അതിർത്തികൾ അടയ്ക്കാൻ ആണ് നിർദേശം നൽകിയത്. തിരിച്ചറിയൽ കാർഡുമായി എത്തുന്ന അവശ്യ വിഭാഗത്തിലുള്ളവർക്ക് മാത്രം യാത്ര അനുമതി ലഭിക്കും. അകത്തേക്കും പുറത്തേക്കുമുള്ള ഒരു റോഡ് ഒഴികെ കണ്ടെയിണ്മെന്റ് സോൺ മുഴുവനായും അടക്കുന്നതായിരിക്കും. ആൾക്കൂട്ടം കണ്ടെത്താനായി ഡ്രോൺ പരിശോധനയും ക്വാറന്റൈൻ ലംഘനം കണ്ടെത്താനായി ജിയോ ഫെൻസിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ആയിരിക്കും.
മറ്റൊരു പ്രധാന അറിയിപ്പ് മെയ് 17 സംസ്ഥാനത്ത് റേഷൻ ഷോപ്പുകൾ അടച്ചിടും. കഴിഞ്ഞ രണ്ടു മാസത്തിൽ ഏകദേശം 26 റേഷൻ വ്യാപാരികളുടെ ജീവൻ കോവിഡ് മഹാമാരി കാരണം പൊലിഞ്ഞതാണ്. 500 ലധികം ആളുകൾ രോഗം ബാധിച്ച് ചികിത്സയിലും ആണ്. റേഷൻ വ്യാപാരികൾക്കും ജീവനക്കാർക്കും വാക്സിനേഷൻ നൽകണം എന്ന ആവശ്യം ഉന്നയിച്ചാണ് റേഷൻകടകൾ അടച്ചിടുന്നത്. സംസ്ഥാനത്ത് 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൽ നൽകുവാൻ മാർഗ്ഗരേഖയായി. സംസ്ഥാനം വിലകൊടുത്തുവാങ്ങിയ വാക്സിൻ വിതരണം ചെയ്യും. ലഭ്യത കുറവായതിനാൽ മുൻഗണന ഗ്രൂപ്പുകൾക്ക് ആയിരിക്കും ആദ്യം വാക്സിൻ നൽകുക. കോവിഡ് ബാധിച്ചാൽ രോഗം ഗുരുതരമാകുന്ന വിഭാഗക്കാർക്ക് ആണ് ആദ്യം വാക്സിൻ നൽകുക.