ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ശതമാനത്തിന് മുകളിലായ ജില്ലകളിൽ ആണ് ലോക്ക് ഡൗൺ ഏർപ്പെടുത്താൻ നിർദേശം. ഇത്തരത്തിലുള്ള 150 ജില്ലകളുടെ പട്ടികയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയളം തയ്യാറാക്കിയത്. കേരളത്തിൽ നിന്നുമുള്ള പന്ത്രണ്ട് ജില്ലകളുണ്ട് ഇതിൽ. അവശ്യ സർവീസുകൾക്ക് ഇളവ് നൽകി ലോക്ക് ഡൗൺ നടത്തുവാൻ ആണ് സർക്കാർ ആലോചിക്കുന്നത്. ചൊവ്വാഴ്ച ചേർന്ന ഉന്നതതലായോഗത്തിൽ ആണ് ലോക്ക് ഡൗണിനെ സംബന്ധിച്ചുള്ള ചർച്ചകൾ നടന്നത്. എന്നാൽ സംസ്ഥാന സർക്കാരുമായി കൂടി ആലോചിച്ച ശേഷം ആയിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ വ്യാപനം തടയുവാൻ ആയി ലോക്ക് ഡൗൺ നടത്തണം എന്നത് അനിവാര്യമാണ് എന്നാണ് വിലയിരുത്തൽ. അതെ സമയം രാജ്യത്തെ കോവിഡ് കേസുകളിൽ വലിയ വർദ്ധനവ് ആണ് ഈ അടുത്ത കാലത്തായി ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, കർണാടകം, കേരളം ,രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണ്. ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ ലോക്ക് ഡൗൺ നടപ്പിലാക്കിയാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കും.
നിലവിൽ കേരളത്തിലെ പല ജില്ലകളിലും കോവിഡ് രൂക്ഷമാണ്. 23 .24 % ആണ് സംസ്ഥാനത്ത് ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ സാന്നിധ്യവും സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ശ്രദ്ധയോടെ സഹകരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പങ്കു വെച്ചു. സാധാരണക്കാരുടെ ജീവനോപാധി തടസ്സപ്പെടരുത് എന്ന് കരുതിയാണ് ലോക്ക് ഡൗൺ ഒഴിവാക്കുന്നത്. ഇത് പൊതുജനങ്ങൾ മനസിലാക്കണം എന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.