ഒന്നര വർഷക്കാലമായി ലോകജനതയെ ഭീതിയിലാഴ്ത്തി അനിയന്ത്രിതമായി വ്യാപിക്കുകയാണ് കോവിഡ് 19. ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ് കൊറോണ വൈറസ്. വിവിധ ലോക്ക് ഡൗൺ ഘട്ടങ്ങൾക്ക് ശേഷം കോവിഡിനെ ഒന്ന് നിയന്ത്രിച്ചെങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുകയാണ് കൊറോണ വൈറസ് രണ്ടാം തരംഗത്തിലൂടെ.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വിഭാഗക്കാർക്ക് ആയി കോവിഡ് വാക്സിൻ കൊടുത്തു വരികയാണ് ഇപ്പോൾ. കോവിഡിന്റെ ലക്ഷണങ്ങൾ പലർക്കും പല വിധമാണ്. ചിലർക്ക് യാതൊരു ലക്ഷണങ്ങൾ കാണിക്കാറില്ല. എന്നാൽ ചിലർക്ക് ഒരുപാട് സങ്കീർണതകളും ഉണ്ട്. കോവിഡ് കാരണം ഏറ്റവും സങ്കീർണതകൾ വരുന്ന വിഭാഗം ഹൃദ്രോഗികൾ ആണ്.
ഇതിനു പുറമെ കിഡ്‌നി തകരാറുകൾ, പ്രമേഹം, കാൻസർ പോലുള്ള രോഗങ്ങൾ ഉള്ളവർക്കും അപകടസാധ്യതകൾ കൂടുതൽ ആണ്. അത് കൊണ്ട് തന്നെ ഈ വിഭാഗത്തിൽ ഉള്ള രോഗികൾക്ക് കോവിഡിൽ നിന്നും കൂടുതൽ സുരക്ഷ കൊടുക്കേണ്ടതുണ്ട്. ഇവിടെയാണ് വാക്സിനേഷന്റെ പ്രാധാന്യം വരുന്നത്. രണ്ടു വാക്സിനുകൾ ആണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ലഭിക്കുന്നത്- കോവിഷീൽഡ്, കോവാക്സിൻ. അടുത്ത മാസത്തോടെ സ്പുട്നിക് എന്ന വാക്സിൻ കൂടി ലഭ്യമാവും. കോവിഷീൽഡിന്റെ രണ്ടു ഡോസിന് ഇടയ്ക്ക് 6 തൊട്ട് 8 ആഴ്ചയുടെ വ്യത്യാസവും, കോവാക്സിൻ ആണെങ്കിൽ നാല് ആഴ്ചയ്ക്കും രണ്ടാമത്തെ ഡോസ് എടുക്കേണ്ടതുണ്ട്. ഒരേ മരുന്നിന്റെ രണ്ടു ഡോസുകൾ ആണ് എടുക്കേണ്ടത്.
വൈറസിനെ തടയുക അല്ല വാക്സിന്റെ പ്രവർത്തനം. വൈറസ് കാരണമുള്ള സങ്കീർണതകളെ കുറയ്ക്കുന്നതാണ് വാക്സിന്റെ പ്രാധാന്യം. ലോകത്ത് കോവിഡിന് എതിരെ ഒരുപാട് വാക്സിനുകൾ കണ്ടെത്തിയെങ്കിലും എല്ലാ വാക്സിനുകളും ഈ കാര്യത്തിൽ നൂറു ശതമാനം ഉറപ്പ് നൽകുന്നുണ്ട്. വാക്സിൻ എടുത്താലും സാമൂഹ്യ അകലം, മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ ഒന്നും ഒഴിവാക്കരുത്.
വാക്സിൻ എടുക്കുന്ന സമയത്ത് ഹൃദ്രോഗികൾക്ക് അവർ കഴിക്കുന്ന മരുന്നുകൾ തുടർന്ന് കൊണ്ടിരിക്കാം. കോവിഡ് വാക്സിന്റെ ലഭ്യത കുറയുന്നത് കാരണം ആരും പരിഭ്രാന്തരാകേണ്ടതില്ല. കഴിഞ്ഞ വർഷം വാക്സിൻ കണ്ടു പിടിക്കാത്ത സമയത്ത് കോവിഡ് വ്യാപനം തടഞ്ഞത് കൃത്യമായ സാമൂഹ്യ അകലം പാലിച്ചും, മാസ്ക് ധരിച്ചും, കൈ കഴുകിയും ആണ്. അത് തുടർന്ന് പോയാൽ ഈ മഹാമാരിയെ എത്രയും പെട്ടെന്ന് ഈ ലോകത്ത് നിന്നും തുടച്ചു നീക്കാൻ സാധിക്കും.