കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഹോം ഡെലിവറിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് കേരള സർക്കാർ. ഇതോടെ ആവശ്യക്കാർക്ക് മദ്യം ഹോം ഡെലിവറി വഴി എത്തിക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് ബീവറേജ് കോർപ്പറേഷൻ. അടുത്തയാഴ്ച മുതൽ ബവ്കോ ആപ്പ് വഴി മദ്യം ഹോം ഡെലിവറി നടത്തുമെന്ന് ബവ്കോ എം ഡി യോഗേഷ് ഗുപ്ത അറിയിച്ചു. ആദ്യ ഘട്ടത്തിൽ പ്രീമിയം ബ്രാൻഡുകൾ ആയിരിക്കും ഹോം ഡെലിവറിയിൽ ഉൾപ്പെടുത്തുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും ആണ് ആദ്യഘട്ടം നടപ്പാക്കുന്നത്.
ബെവ്കോ വഴി തന്നെ മദ്യം വീട്ടിൽ എത്തിക്കാൻ സാധിക്കുമോ അതോ സ്വകാര്യകമ്പനികളെ ആശ്രയിക്കേണ്ടി വരുമോ എന്ന കാര്യത്തിലും ഉടൻ തീരുമാനം ആകും. ആപ്പ് വഴി മദ്യം വീട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തീരുമാനങ്ങളും സർക്കാറിന്റെ നിലപാടുകൂടി അനുസരിച്ച് ആയിരിക്കും എന്നും യോഗേഷ് ഗുപ്ത വ്യക്തമാക്കി. ഇതിന്റെ സാധ്യതകൾ പഠിച്ചു റിപ്പോർട്ട് നൽകാൻ ആയി എം ഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷം മാത്രമേ സർക്കാരിന് ശുപാർശ നൽകുകയുള്ളൂ.
ബവ്കോ വഴി ഹോം ഡെലിവറി നടത്തുന്നതിന് പ്രത്യേക സർവീസ് ചാർജ് ഈടാക്കുന്നതാണ്. അതിന്റെ തുക നിശ്ചയിക്കുന്നത് ചെലവ് കൂടി കണക്കാക്കിയതിനു ശേഷമായിരിക്കും. എന്നാൽ ബെവ്ക്യു ആപ്പ് തിരിച്ചു കൊണ്ടുവരേണ്ട എന്ന തീരുമാനവും നിലനിൽക്കുന്നുണ്ട്. അതിനാൽ മദ്യത്തിന്റെ ഹോം ഡെലിവറിയുടെ സാധ്യതകൾ സർക്കാർ അനുവദിച്ചാൽ ബവ്കോവിന് സമാനമായ ആപ്പ് കൊണ്ടു വരാൻ സാധ്യതകളുണ്ട്. കഴിഞ്ഞ തവണ ലോക്കഡൗൺ വന്നപ്പോൾ മദ്യാസക്തി കൂടുതലുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം ഹോം ഡെലിവറി നടത്താനുള്ള ആലോചന ഉണ്ടായിരുന്നു. ഇതിനെതിരെ ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും ഉയർന്നതിനാൽ അത് നടപ്പിലാക്കിയിരുന്നില്ല.