ബ്ലെസ്സി സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായ “തന്മാത്ര” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മീര വാസുദേവ്. ആദ്യ സിനിമയിലെ മികച്ച പ്രകടനത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരം പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മീരാ വാസുദേവ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കുടുംബവിളക്ക്” എന്ന പരമ്പരയിലൂടെയാണ് മീരാ വാസുദേവ് കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. റേറ്റിംഗിൽ മുൻപന്തിയിലുള്ള പരമ്പരയിലെ നായിക കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് മീരാ വാസുദേവ് ആണ്.
ഒരു സാധാരണ വീട്ടമ്മയുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളും അതിജീവനത്തിന്റെയും കഥയാണ് “കുടുംബവിളക്ക്”. മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ് പരമ്പര. ജീവിതത്തിൽ നേരിടേണ്ടി വന്ന ചില മോശമായ അനുഭവങ്ങൾ മീരാ വാസുദേവ് വെളിപ്പെടുത്തിയതാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ മോശമായ അനുഭവങ്ങൾക്ക് ഇരയായിട്ടുണ്ട് എന്ന് താരം പറയുന്നു. അച്ഛനും അമ്മയ്ക്കും അറിയാവുന്ന, അച്ഛനു ഒരുപാട് വിശ്വാസം ഉള്ള ഒരു ആളിൽ നിന്നും മോശമായ അനുഭവങ്ങൾ താരം കുട്ടിക്കാലത്ത് നേരിട്ടിരുന്നു. വളരെ ചെറുപ്പം ആയതുകൊണ്ട് പ്രതികരിക്കാൻ ഭയപ്പെട്ടിരുന്നു. ഇത് അറിഞ്ഞാൽ അച്ഛനും അമ്മയും വിഷമിക്കും എന്ന് തോന്നിയപ്പോൾ എല്ലാം സഹിക്കുകയായിരുന്നു.
പതിനാറാം വയസ്സിൽ ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിലേക്ക് അയാൾ താരത്തിനെ കൂട്ടിക്കൊണ്ടുപോയി നെഞ്ചിൽ കയ്യിട്ടു. “ഞാൻ വിളിച്ചാൽ ഏതു നായികയും എന്നോടൊപ്പം വരും, നീയും വാ” എന്ന് അയാൾ പറഞ്ഞു. ഇത് കേട്ടതും അതുവരെ ഉണ്ടായിരുന്ന വെറുപ്പ് സംഭരിച്ച് അയാളോട് താരം പൊട്ടിത്തെറിച്ചു. ദേഹത്ത് നിന്ന് കൈ എടുത്തില്ലെങ്കിൽ ബഹളമുണ്ടാക്കി ആളെ കൂട്ടുമെന്നും എല്ലാവരും കൂടി തന്നെ തല്ലി കൊല്ലുമെന്നും മീര അയാളോട് പറഞ്ഞു. അപ്രതീക്ഷിതമായ മീരയുടെ പ്രതികരണത്തിൽ പതറിപ്പോയ അയാൾ താരത്തിനെ വേഗം വീട്ടിൽ കൊണ്ട് വിട്ടു എന്നായിരുന്നു മീരയുടെ വെളിപ്പെടുത്തൽ.
അന്യഭാഷാ നടിയാണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മീര. രണ്ടു വിവാഹങ്ങൾ കഴിച്ചിട്ടുള്ള മീരയുടെ വിവാഹ ജീവിതങ്ങൾ പരാജയങ്ങളായിരുന്നു. ആദ്യ ഭർത്താവിൽ നിന്നും മാനസികമായും ശാരീരികമായും ഒരുപാട് വിഷമങ്ങൾ നേരിട്ടിരുന്നു. ജീവനുപോലും സുരക്ഷയില്ല എന്ന് ഉറപ്പായതോടെയാണ് മീര നിയമപരമായി വേർപിരിഞ്ഞത്. പിന്നീട് വീണ്ടും വിവാഹിതയായെങ്കിലും മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതിനാൽ അതും വേർപിരിയുകയായിരുന്നു എന്ന് മീര തുറന്നുപറയുന്നു.