മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് സലിം കുമാർ. മിമിക്രി രംഗത്തു നിന്ന് സിനിമയിലേക്കെത്തി പിന്നീട് ദേശീയ പുരസ്കാരം വരെ ലഭിച്ച താരമാണ് സലിം കുമാർ. ചെറിയ വേഷങ്ങളിലൂടെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള തുടക്കം. പിന്നീട് മികച്ച ഹാസ്യ വേഷങ്ങളിലൂടെ തിളങ്ങിയ താരം പിന്നീട് ഗൗരവമാർന്ന അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളിലേക്ക് ചുവട് വെച്ചു . “ആദാമിന്റെ മകൻ അബു ” എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം വരെ ലഭിച്ചിട്ടുള്ള മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാൾ ആണ് സലിം കുമാർ. വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചും താരം പങ്കു വെച്ച കുറിപ്പാണു ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
1996 സെപ്റ്റംബറിലായിരുന്നു സലിം കുമാർ ഭാര്യ സുനിതയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിക്കുന്ന കാലത്ത് മിമിക്രിരംഗത്ത് സജീവമായിരുന്നു സലിം കുമാർ. വിവാഹം കഴിക്കുന്നുണ്ടെങ്കിൽ ജോലിയും കൂലിയും ഇല്ലാത്ത ഈ മിമിക്രിക്കാരനെ ആയിരിക്കുമെന്ന് തീരുമാനിച്ചത് സുനിതയായിരുന്നു. വിവാഹത്തിന് വേദിയിൽ വെച്ച് അന്തരിച്ച നടനും സലിം കുമാറിന്റെ സുഹൃത്തുമായ കലാഭവൻ മാണി പറഞ്ഞ കാര്യവും സലിം കുമാർ ഓർക്കുന്നു. ” ഞാൻ ഇന്ന് സിനിമയിലെത്തി, സുനിതയ്ക്ക് ഭാഗ്യം ഉണ്ടെങ്കിൽ നാളെ സലിം കുമാറും സിനിമയിലെത്തും” എന്നായിരുന്നു മണി വേദിയിൽ പറഞ്ഞിരുന്നത്. മണിയുടെ നാവ് പൊന്നാവുകയായിരുന്നു.
സുനിതയെ വിവാഹം കഴിച്ചു അടുത്ത ദിവസം തന്നെ സലിം കുമാറിന് സിനിമയിലേക്ക് അവസരം ലഭിക്കുകയായിരുന്നു. തന്റെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ട് വന്നത് ഭാര്യ ആണെന്ന് സലിം കുമാർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ താൻ ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് അമ്മയും ഭാര്യയും കാരണമാണ് എന്ന് സലിം കുമാർ ഇന്നും വിശ്വസിക്കുന്നു. ഒരുപാട് തവണ മരണത്തിനു തയ്യാറെടുത്ത തന്നെ പിടിച്ചു നിർത്തിയത് ഇവരുടെ ദൃഢനിശ്ചയം ആണെന്ന് നടൻ പറയുന്നു.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു മേജർ ശസ്ത്രക്രിയ നടത്തിയപ്പോൾ ഉള്ള അനുഭവം പങ്കു വെക്കുകയാണ് താരം. ഐ സി യുവിൽ ആയിരുന്നതിനാൽ സുനിതയോട് റൂമിൽ പോയി റെസ്റ്റ് എടുക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും ഐ സി യുവിന് മുന്നിൽ തന്നെ നിലകൊണ്ട് കാത്തിരിക്കുകയായിരുന്നു സുനിത. സുനിതയുടെ ആ കാത്തിരിപ്പാണ് തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നതെന്ന് താരം കൂട്ടിച്ചേർത്തു. ഭാര്യയോട് നന്ദി പറയാമോ എന്നറിയില്ല എന്നാലും തന്റെ കുറിപ്പിലൂടെ താരം ഭാര്യ സുനിതയോടുള്ള നന്ദി രേഖപ്പെടുത്തി. 24ആം വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് സലിം കുമാർ ഹൃദയസ്പർശിയായ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.