സർക്കാർ ജോലിക്കായി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെ മന്ത്രി എംഎം മണി. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള സമരത്തെ നേരിടാൻ സർക്കാരിന് അറിയാമെന്നും വിരട്ടാൻ നോക്കേണ്ട എന്നും എംഎം മണി വ്യക്തമാക്കി. പത്തും പതിനഞ്ചും വർഷം തുടർച്ചയായി ജോലി ചെയ്തവരെ പിരിച്ചുവിടാൻ കഴിയില്ല എന്നും അവരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമായ തീരുമാനമാണെന്നും മന്ത്രി ന്യായീകരിച്ചു. അനാവശ്യമായി പേഴ്സണൽ സ്റ്റാഫിൽ ആർക്കും നിയമനം നൽകിയിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജയും വെളിപ്പെടുത്തി. ആരോടും കോഴ വാങ്ങിക്കാതെ വളരെ കൃത്യതയോടെയാണ് സർക്കാർ കാര്യങ്ങൾ ചെയ്യുന്നത് എന്ന് എംഎം മണി കൂട്ടിച്ചേർത്തു.
17 ദിവസങ്ങൾ പിന്നിട്ട് ഇന്നും തുടരുകയാണ് പി എസ് സി ഉദ്യോഗാർഥികളുടെ സമരം.റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ലാസ്റ്റ് ഗ്രേഡ് സിപിഒ റാങ്ക് ലിസ്റ്റിൽ ഉള്ളവർ അനിശ്ചിതകാല സമരം നടത്തുന്നത്. സെക്രട്ടറിയേറ്റിനു മുന്നിൽ തോർത്തുടുത്ത് വായ മൂടി കെട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു . ഇരുപതാം തീയതിക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ സമരം ശക്തിപ്പെടുത്താനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. റാങ്ക് ഹോൾഡർമാരുടെ സമരം പ്രഹസനവും അഭിനയവും ആണെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഉദ്യോഗാർഥികളുടെ സമരത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസം ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു.