സച്ചി സംവിധാനം ചെയ്‌ത് പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തിയ “അയ്യപ്പനും കോശിയും” എന്ന സിനിമയിലെ “കലക്കാത്ത” എന്ന ഗാനം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. ഈ ഒരൊറ്റ ഗാനത്തിലൂടെ മലയാളക്കരയിൽ പ്രശസ്തയായ ഗായിക ആണ് നഞ്ചി അമ്മ. അട്ടപ്പാടിയിലെ ആസാദ് കലാസമിതിയുടെ പാട്ടുകാരി ആയിരുന്നു നഞ്ചിയമ്മ. നക്കു പതി ആദിവാസി ഊരിലെ നഞ്ചിയമ്മ സ്വന്തമായി വരികൾ തയ്യാറാക്കി ചിട്ടപ്പെടുത്തിയ നാലു പാട്ടുകളാണ് “അയ്യപ്പനും കോശിയും” എന്ന ചിത്രത്തിൽ ഉള്ളത്.
“അയ്യപ്പനും കോശിയും “ലെ അഭിനയത്തിനും പാട്ടിനും എല്ലാം അമ്പതിനായിരം രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചത് എന്ന് നഞ്ചി അമ്മ വെളിപ്പെടുത്തി. പരിപാടികൾക്ക് പോകുമ്പോൾ ആയിരമോ രണ്ടായിരമോ കിട്ടുമെന്നും നഞ്ചി അമ്മ പറയുന്നു. എന്നാൽ സിനിമയിൽ കണ്ടതിനുശേഷം തന്നെ തൊഴിലുറപ്പ് പണിക്ക് വിളിക്കാതെ ആയെന്ന് നഞ്ചി അമ്മ കൂട്ടിച്ചേർത്തു.
” ഇപ്പോൾ പരിപാടിക്ക് പോകുന്നതിന് മുമ്പു തന്നെ പൈസ എത്ര വേണം എന്ന് പറയും. പണിയൊക്കെ വിട്ട് പശുവിനെയും ആടിനെയും ഒകെ മറന്നിട്ട് ആണ് അഭിനയിക്കാൻ പോകുന്നത്. പരിപാടിക്ക് പോകുമ്പോൾ കിട്ടുന്ന തുക ചെലവിന് എടുക്കും. ആ കിട്ടുന്ന പണത്തിനുള്ള സാധനങ്ങൾ വാങ്ങും. അരി ഗവൺമെന്റ് തരും എങ്കിലും ബാക്കി സാധനങ്ങൾ വാങ്ങിക്കണം. മുമ്പ് തൊഴിലുറപ്പ് പണിക്ക് പോകുമായിരുന്നു. എന്നാൽ സിനിമയിൽ കണ്ടതിനുശേഷം അവർ ജോലിക്ക് എടുക്കാറില്ല. നീ പണിയെടുത്താൽ ഞങ്ങളെ പഞ്ചായത്തിൽ നിന്ന് ചീത്ത പറയും എന്ന് അവർ പറയും. അങ്ങനെ ആ പണിയും പോയി. അതുകൊണ്ട് തന്നെ പറഞ്ഞു പൈസ വാങ്ങിയില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല” എന്ന് നഞ്ചി അമ്മ പറയുന്നു.