പത്താം ക്ലാസ് വിദ്യാർഥിനിയെ വേദിയിൽ ക്ഷണിച്ചതിന് ക്ഷുഭിതനായ ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാരുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ വൈറലാകുന്നത്. വിദ്യാർഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതിന് സംഘാടകരെ ശാസിക്കുന്ന മുസ്ലിയാരുടെ വീഡിയോ വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മദ്രസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ആണ് സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താംക്ലാസിലെ പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത്.
മാഷിദ പിവി എന്ന പദം ക്ലാസുകാരി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനായി വേദിയിലെത്തിയതോടെ മുസ്ലിയാർ വിചിത്രമായി പെരുമാറാൻ തുടങ്ങി. സർട്ടിഫിക്കറ്റ് സ്വീകരിച്ച് പെൺകുട്ടി തിരിച്ചു ഇറങ്ങിയതോടെ മുസ്ലിയാർ സംഘാടകരോട് ദേഷ്യപ്പെടുകയായിരുന്നു. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ. പത്താം ക്ലാസിലെ പെൺകുട്ടിയെ വേദിയിലേക്ക് ആരാണ് വിളിപ്പിച്ചത് എന്ന് മുസ്ലിയാർ ദേഷ്യത്തോടെ ചോദ്യം ചെയ്തു.
ഇനി മേലിൽ ഇത് ആവർത്തിക്കുകയാണെങ്കിൽ കാണിച്ചു തരാം എന്ന് മുസ്ലിയാർ പറയുന്നത് മൈക്കിലൂടെ വീഡിയോയിൽ വ്യക്തമായി കേൾക്കുന്നുണ്ട്. അങ്ങനത്തെ പെൺകുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കേണ്ട, സമസ്തയുടെ തീരുമാനം നിങ്ങൾക്ക് അറിയില്ലേ എന്നും മുസ്ലിയാർ പറയുന്നു. ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാവിനോട് വരാനാണ് പറയേണ്ടതെന്നും അബ്ദുല്ല മുസ്ലിയാർ സംഘാടകരോട് പറയുന്നുണ്ട്. സുന്നി പരിപാടികളിൽ വേദികളിൽ സ്ത്രീകൾ ഉണ്ടാകാറില്ല എന്നതാണ് സത്യം.
എന്നാൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ സ്റ്റേജിൽ സമ്മാനദാനം നൽകിയതിന് ക്ഷുഭിതനായ നേതാവിനെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്വന്തം കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് കയ്യടി നേടുന്ന ഒരുപാട് മുസ്ലിം പെൺകുട്ടികൾ ഉണ്ട് നമ്മുടെ നാട്ടിൽ. ഐഎഎസ് സ്ഥാനങ്ങളിലും പ്രൊഫഷനലുകളുമായി പല മേഖലകളിലും ഇന്ന് മുസ്ലിം സ്ത്രീകൾ തിളങ്ങുന്നു.
എന്നാൽ അവരെ ഇതു പോലെ മാറ്റി നിർത്തപ്പെടുമ്പോളാണ് മതത്തെയും മത നേതൃത്വത്തെയും അവർ എതിർക്കാൻ തുടങ്ങുന്നത് എന്ന് പലരും വിമർശിക്കുന്നു. വിവിധ മേഖലകളിൽ തിളങ്ങുന്ന ഇത്തരം മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്തു നിർത്തി പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഇതുപോലെ മാറ്റി നിർത്തുകയല്ല സമുദായ നേതൃത്വം ചെയ്യേണ്ടതെന്ന് ഫാത്തിമ തഹ്ലിയ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിക്കുന്നു.
അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കാനാണ് മതനേതൃത്വം ശ്രമിക്കേണ്ടത്. അതിനു പകരം വേദികളിൽ നിന്നും അവരെ മാറ്റിനിർത്തുകയും അപമാനിക്കുകയും ചെയ്യുകയല്ല വേണ്ടത്. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നവർ പിന്നീട് മതത്തെയും മത നേതൃത്വത്തെയും എതിർക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുമെന്നും ഫാത്തിമ മുന്നറിയിപ്പ് നൽകുന്നു.
സുന്നി ഉലമ ഫോളോവേഴ്സ് എന്ന ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഈ വീഡിയോ പുറത്തു വന്നത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളായിരുന്നു പെൺകുട്ടിക്ക് ഉപഹാരം നൽകിയത്. എന്നാൽ മൈക്ക് ഓൺ ആണെന്ന് പോലും ഓർക്കാതെ ആയിരുന്നു സമസ്ത നേതാവിന്റെ ശകാരവാക്കുകൾ ഉണ്ടായത്. പെൺകുട്ടിയെ വേദികൾക്ക് ക്ഷണിക്കുന്നത് മത വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മുസ്ലിയാർ പരസ്യമായി അധിക്ഷേപിച്ചത്.