പെൺകുട്ടികളെ ഒരു ബാധ്യതയായി കാണുന്ന ചില രക്ഷിതാക്കൾ നമുക്കിടയിലുണ്ട്. പെൺകുഞ്ഞ് ജനിക്കുമ്പോൾ തന്നെ അവളെ മറ്റൊരു വീട്ടിലേക്ക് വിവാഹം കഴിപ്പിച്ച് അയക്കേണ്ടതാണ് എന്നും സ്ത്രീധനം നൽകേണ്ടവളാണ് എന്ന ചിന്തകളാണ് പല മാതാപിതാക്കൾക്കും ഉണ്ടാവുന്നത്. പലപ്പോഴും മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്ക് വേണ്ടിയിട്ട് സ്വന്തം ആഗ്രഹങ്ങൾ ത്യജിക്കുന്നവരാണ് പെൺമക്കൾ.
ഇഷ്ടപ്പെടുന്ന പുരുഷനെ വേണ്ടെന്നു വച്ച് മാതാപിതാക്കൾ നിശ്ചയിച്ചുറപ്പിച്ച പയ്യനുമായി വിവാഹം കഴിച്ച് ജീവിക്കുന്ന എത്രയോ പെൺകുട്ടികളുണ്ട്. സ്വന്തം മക്കളുടെ ഭാവിക്ക് നല്ലത് എന്ന് കരുതി മാതാപിതാക്കൾ ചെയ്യുന്നത് ചിലപ്പോഴൊക്കെ അവരുടെ സന്തോഷം നിറഞ്ഞ ജീവിതം തകർക്കാറുണ്ട്.
ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചത് കാരണമാണ് ഇങ്ങനെ യുവതിക്ക് ചെയ്യേണ്ടി വന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വിവാഹം. ഓരോരുത്തർക്കും അവരുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യവും ഉണ്ട്. പലപ്പോഴും മാതാപിതാക്കൾ അത് അവർക്കു മേൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ദാമ്പത്യബന്ധങ്ങൾ തകരാൻ കാരണമാകുന്നു. ഇപ്പോൾ കൊല്ലത്ത് മുഹൂർത്ത സമയത്ത് കല്യാണം മുടങ്ങിയ വാർത്തകളാണ് പുറത്തു വരുന്നത്.
കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സിനിമയിൽ കാണുന്നതിനേക്കാൾ നാടകീയമായ രംഗങ്ങളായിരുന്നു മണ്ഡപത്തിൽ അരങ്ങേറിയത്. കിഴക്കേകല്ലട സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹമായിരുന്നു ക്ഷേത്രത്തിൽ നിശ്ചയിച്ചിരുന്നത്. വിവാഹം കൂടുവാനായി വധുവിന്റെയും വരന്റെയും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും എത്തിച്ചേർന്നിരുന്നു.
മണ്ഡപത്തിൽ വച്ച് മുതിർന്നവരുടെ ആശീർവാദം വാങ്ങിക്കുകയും വിവാഹ ചടങ്ങിലെ സകല ഒരുക്കങ്ങളും നടക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. എന്നാൽ താലികെട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് മാലയിടാൻ സമ്മതിക്കാതെ വധു മണ്ഡപത്തിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. വരനെയും വിവാഹത്തിനെത്തിയ സകല ആളുകളെയും ഞെട്ടിച്ചു കൊണ്ടായിരുന്നു വധു ഇറങ്ങി പോയത്. എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് ആർക്കും മനസ്സിലായില്ല.
അമ്പലത്തിൽ തന്നെയുള്ള ഗ്രീൻ റൂമിൽ കയറി യുവതി വാതിൽ അടച്ചിരുന്നു. അവിടെ കൂടിയിരുന്ന ബന്ധുക്കളെല്ലാം യുവതിയുടെ അടുത്തെത്തി അനുനയിപ്പിക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമാവുകയായിരുന്നു. തുടർന്ന് നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. ഇതിനു പിന്നാലെ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. വാക്കുതർക്കം സംഘർഷത്തിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു.
വിവരമറിഞ്ഞ് ക്ഷേത്രത്തിലേക്ക് എത്തിയ കിളികൊല്ലൂർ പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനു പിന്നാലെയാണ് വിവാഹം മുടങ്ങിയതിന് കാരണം പുറത്തു വന്നത്. പെൺകുട്ടിക്ക് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി പ്രണയം ഉണ്ടായിരുന്നു എന്ന് യുവതി പോലീസിനോട് പറഞ്ഞു. ഇതുകൊണ്ടാണ് താലികെട്ടിന് സമ്മതിക്കാതിരുന്നത് എന്ന് യുവതി മൊഴി നൽകി.
തുടർന്ന് പോലീസ് മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ വരന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകാമെന്ന് എഴുതി കേസെടുക്കാതെ വിടുകയായിരുന്നു. മക്കൾക്ക് എന്തുമേതും തുറന്നുപറയാൻ ആവുന്ന സുഹൃത്തുക്കളായി മാറണം മാതാപിതാക്കൾ. അങ്ങനെയാവുമ്പോൾ അവരുടെ പ്രണയവും മാതാപിതാക്കളോട് അവർ തുറന്നു പറയും. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഈ സംഭവം മണ്ഡപത്തിൽ എത്തുന്നതിന് മുമ്പ് തന്നെ പരിഹരിക്കപ്പെടുമായിരുന്നു.
![](https://movlog.in/wp-content/uploads/2022/09/movloglogonew.png)