പിറന്നാൾ ദിനത്തിൽ അച്ഛനുമമ്മയും ഒരുക്കിവെച്ച സർപ്രൈസ് ഏറ്റുവാങ്ങാൻ ആവാതെ യാത്രയായി ഇരുപത്തിയൊന്നുകാരൻ വിഷ്ണു. പിറന്നാൾ ദിനത്തിന് വീട്ടിൽ എത്തുന്നതിനു മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞു വിഷ്ണു. റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പിറന്നാളിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ വിഷ്ണു വിജയന് ദാരുണമായ അന്ത്യം. പിറവം കാരൂകാവ് വെട്ടിക്കൽ റോഡിൽ പാമ്പ്ര പുളിഞ്ചോട് ജംഗ്ഷന് സമീപം വച്ചാണ് വിഷ്ണുവിന്റെ ബൈക്ക് മറിഞ്ഞത്. നാളെ ആയിരുന്നു വിഷ്ണുവിന്റെ പിറന്നാൾ.
ബൈക്കുകൾ ഒരുപാട് ഇഷ്ടമുള്ള മകന് വേണ്ടി അച്ഛൻ വിജയനും അമ്മ സതിയും ചേർന്ന് പുതിയൊരു ബൈക്ക് സമ്മാനമായി പിറന്നാൾ ദിനത്തിൽ നൽകാൻ വേണ്ടി ബുക്ക് ചെയ്തിരുന്നു. പിറന്നാൾ ദിനത്തിൽ ബൈക്കിന്റെ താക്കോൽ വിഷ്ണുവിന് കൈമാറാൻ ഇരിക്കവെയാണ് വിഷ്ണുവിനെ തേടി മരണം എത്തിയത്. കഴിഞ്ഞ ദിവസം രാവിലെ കൊച്ചിയിലെ സ്വകാര സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിനിടെയാണ് വിഷ്ണു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറഞ്ഞത്. ഗുരുതരമായ പരുക്ക് പറ്റിയ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് മൂന്നു മണിക്ക് വിഷ്ണുവിന്റെ സംസ്കാരം നടക്കും.
വിഷ്ണുവിന്റെ അച്ഛൻ വിജയൻ ചെത്തുതൊഴിലാളി ആണ്. അമ്മ സതി വനിതാ കൂട്ടായ്മയുടെ അംഗമായി കൃഷി ചെയ്യുന്നു. ഏതാനും ആഴ്ചകൾക്കു മുമ്പാണ് യുവാവിന്റെ സഹോദരി അയനയുടെ വിവാഹം നടന്നത്. ഐടിസി പഠനത്തിന് ശേഷമാണ് വിഷ്ണു കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്.