എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശനം നടത്തി പിന്നീട് ആരോഗ്യ മന്ത്രിയായി മലയാളക്കരയുടെ സ്വന്തം ടീച്ചർ അമ്മയായി മാറിയ കെ കെ ശൈലജ ടീച്ചർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയിൽ ഇനി മന്ത്രിയായി ഇടമില്ല . കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജ ടീച്ചർ അടക്കം നിലവിലെ എല്ലാ മന്ത്രിമാരെയും മാറ്റിനിർത്തി പുതുമുഖങ്ങളെ അണിനിരത്തി ഒരു പുതിയ ടീം വരട്ടെ എന്ന സർക്കാരിന്റെ തീരുമാനത്തിന്റെ അമ്പരപ്പിലാണ് ജനങ്ങൾ ഇപ്പോഴും. വ്യാപകമായ പ്രതിഷേധങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ടീച്ചർ അമ്മയെ തിരിച്ചു കൊണ്ടുവരണമെന്ന കുറിപ്പുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതൽ ഭൂരിപക്ഷവുമായി വിജയിച്ച ശൈലജ ടീച്ചറിനെ ഭാവി മുഖ്യമന്ത്രിയായി പോലും പ്രവചിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിലും ആരോഗ്യമന്ത്രി ആയി ശൈലജ ടീച്ചർ തുടരുമെന്ന് പാർട്ടിക്കാരും ജനങ്ങളും ഒരേപോലെ ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിതമായ ഈ തീരുമാനം. ഈ മഹാമാരിയെ കൊണ്ട് ലോകം മുഴുവൻ വീർപ്പുമുട്ടിയപ്പോഴും കേരളത്തെ വലിയൊരു ദുരിതക്കയത്തിൽ നിന്നും പിടിച്ചു കയറ്റിയതിൽ അവിസ്മരണീയമായ പങ്കാണ് ടീച്ചർ വഹിച്ചത്. ഈ ലോകം വരെ ആദരിച്ച ടീച്ചർ അമ്മയ്ക്ക് മന്ത്രിസ്ഥാനം നിഷേധിച്ചത് വ്യാപകമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
മട്ടന്നൂരിൽ നിന്നും 64953 വോട്ട് എന്ന റെക്കോർഡ് ഭൂരിപക്ഷവുമായി നിയമസഭയിലെത്തിയ ശൈലജ ടീച്ചർക്ക് പാർട്ടി വിപ്പിന്റെ പദവിയാണ് നൽകിയിരിക്കുന്നത്. കേരള നിയമസഭ തിരഞ്ഞെടുപ്പിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ആയിരുന്നു അത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രതിഷേധങ്ങളുടെ ആവശ്യമില്ലെന്നും എംഎൽഎ എന്ന നിലയിൽ നന്നായി പ്രവർത്തിക്കുമെന്നും ശൈലജടീച്ചർ പങ്കു വെച്ചു. കൊറോണ പ്രതിരോധം താൻ ഒറ്റയ്ക്ക് നടത്തിയ പ്രവർത്തനം അല്ല എന്നും മന്ത്രി സഭ ഒന്നാകെ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത് എന്നും ശൈലജ ടീച്ചർ പ്രതികരിച്ചു. ഒരുപാട് ചർച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ എല്ലാം പുതുമുഖങ്ങൾ ആകണമെന്ന് തീരുമാനം എടുക്കുന്നത്. അതിനാൽ ശൈലജ ടീച്ചർക്ക് വേണ്ടി മാത്രം ഇളവുനൽകാൻ പാടില്ലെന്ന് എന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു.
മാരകമായ നിപ്പാ വൈറസിൽ നിന്നും കോവിഡ്-19 മഹാമാരിയിൽ നിന്നും കേരളക്കരയെ സംരക്ഷിച്ച ഷൈലജ ടീച്ചറെ , നിരവധി അന്താരാഷ്ട്ര ഏജൻസികളാണ് ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തത്. സശൈലജ ടീച്ചറിനെ പാർട്ടി ചീഫ് വിപ് ആയി നിയമിച്ചിരിക്കുകയാണ്. മന്ത്രിമാർ അടക്കമുള്ള പാർട്ടിയിലെ എല്ലാ പ്രവർത്തകരും എല്ലാ വിഷയങ്ങളിലും സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ട, പാർട്ടിയിലെ അച്ചടകം നിലനിർത്തേണ്ട ചുമതലയാണ് ചീഫ് വിപിന്റേത്. മാത്രമല്ല പാർട്ടിക്കുള്ളിലെ വിഷയങ്ങളിൽ ഇടപെട്ട് അത് മുഖ്യമന്ത്രിയെ അറിയിക്കുന്ന ചുമതലയും ചീഫ് വിപ്പിന് ആണുള്ളത്. മന്ത്രിസഭയുടെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു സ്ഥാനമാണ് ചീഫ് വിപ് നിർവഹിക്കുന്നത്.