വിസ്മയയുടെ വേർപാടുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺകുമാറിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടു എന്ന് ഗതാഗതമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗതാഗത വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു കിരൺകുമാർ. ഇതാദ്യമായിട്ടാണ് സ്ത്രീധന കേസിൽ ഒരു സർക്കാർ ജീവനക്കാരനെ പിരിച്ചുവിടുന്നത്. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ വകുപ്പുതല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നെങ്കിലും പിരിച്ചു വിടണം എന്ന ആവശ്യം വിസ്മയയുടെ വീട്ടുകാർ ഉന്നയിച്ചിരുന്നു. ഒരു സർക്കാർ ജീവനക്കാരന്റെ സ്വാധീനം ഉപയോഗിച്ച് കിരൺ കേസിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുമോ എന്ന ആശങ്ക തന്നെ ആയിരുന്നു ഇതിനു കാരണം.
വിസ്മയ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ഇതൊരു കെട്ടിത്തൂക്കൽആണെന്ന് വിസ്മയയുടെ കുടുംബം ആരോപിച്ചിരുന്നു. ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നന്ദി അറിയിക്കുകയാണ് വിസ്മയയുടെ കുടുംബം. പ്രതി കിരൺകുമാറിന്റെ ഡിസ്മിസ് ഓർഡർ അടിച്ചിട്ട് മാത്രമേ വിസ്മയയുടെ വീട്ടിൽ പോവുകയുള്ളൂ എന്ന് ഗതാഗത മന്ത്ര ആന്റണി രാജു വിസ്മയയുടെ അച്ഛനോട് പറഞ്ഞിരുന്നു. അത് അദ്ദേഹം നിറവേറ്റിയിരിക്കുകയാണെന്ന് വിസ്മയയുടെ അച്ഛൻ വികാരാധീനനായി പറയുന്നു. അദ്ദേഹം വാക്കു പാലിച്ചതിലുള്ള നന്ദിയും പങ്കുവെച്ചു. സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം വിസ്മയക്ക് നീതി ലഭിക്കുന്നതിന്റെ ആദ്യ ചുവട് വെപ്പാണെന്ന് വിസ്മയയുടെ കുടുംബം വിശ്വസിക്കുന്നു.
വിസ്മയ മരിച്ച് രണ്ടാഴ്ചകൾക്ക് ശേഷമായിരുന്നു വിസ്മയയുടെ അച്ഛൻ ഗതാഗത മന്ത്രിയെ സന്ദർശിക്കാൻ എത്തിയത്. നിരവധി മന്ത്രിമാർ വിസ്മയയുടെ വീട് സന്ദർശിച്ചെങ്കിലും ഗതാഗതമന്ത്രി മാത്രം സന്ദർശിച്ചിട്ടില്ലായിരുന്നു. ഗതാഗത വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പ്രതി ആയതിനാൽ കിരണിനെ പിരിച്ചുവിട്ടിട്ട് മാത്രമേ വിസ്മയയുടെ വീട്ടിൽ വരികയുള്ളൂ എന്ന് ഗതാഗതമന്ത്രി അന്ന് വിസ്മയയുടെ പിതാവിന് ഉറപ്പ് നൽകിയിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടാണ് സ്ത്രീധന കേസിലെ പ്രതിയെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിടുന്നത്. സമൂഹത്തിനുള്ള ഒരു സന്ദേശമാണ് ഇതെന്നും മന്ത്രി അറിയിച്ചു. ഇനി ഒരു പെൺകുട്ടിക്ക് നേരെയും ആരുടേയും കൈ പൊന്തരുത് എന്നും, ഇതൊരു മാതൃകാപരമായ ശിക്ഷ ആണെന്നും വിസ്മയയുടെ സഹോദരൻ പ്രതികരിച്ചു.
കേസ് അന്വേഷണത്തിനുള്ള പരിപൂർണ സംതൃപ്തിയും അവർ പങ്കു വെച്ചു. യാതൊരു പഴുതുകളുമില്ലാത്ത അന്വേഷണം ആണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത് എന്ന് വിസ്മയയുടെ സഹോദരൻ പ്രതികരിച്ചു. സർവീസിൽ നിന്നും പിരിച്ചു വിട്ട സ്ഥിതിക്ക് കിരൺ കുമാറിന് ഒരു സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള സ്വാധീനങ്ങളും ആനുകൂല്യങ്ങളും ലഭിക്കില്ല എന്ന ആശ്വാസവും സഹോദരൻ പങ്കു വെക്കുന്നു. വിസ്മയയെ തിരിച്ചു കിട്ടില്ലെന്ന് അറിയുമെങ്കിലും ഇനി ഒരിക്കലും ഒരു പെൺകുട്ടിക്കും തന്റെ സഹോദരിയുടേത് പോലെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കാൻ വിസ്മയക്ക് നീതി ലഭിക്കാനായി പോരാടുകയാണ് ഈ സഹോദരൻ. കിരണിനെ പിരിച്ചു വിട്ടത് അതിലേക്കുള്ള ആദ്യ ചുവട് വെപ്പാണെന്നും സർക്കാരിലും പോലീസിനോടുള്ള ഉള്ള സമ്പൂർണ വിശ്വാസവും നന്ദിയും വിസ്മയയുടെ സഹോദരൻ അറിയിച്ചു.