വിസ്മയയുടെ വിയോഗത്തിൽ നിന്നും കേരളക്കര ഇനിയും മുക്തരായിട്ടില്ല. മെഡിക്കൽ വിദ്യാർത്ഥി ആയ വിസ്മയ സ്ത്രീധനത്തിന്റെ പേരിൽ നിരന്തര സമ്മർദ്ദങ്ങൾ അനുഭവിച്ചിരുന്നു എന്ന് വേദനയോടെ ആണ് മലയാളികൾ അരിഞ്ഞത്. അറിഞ്ഞോ അറിയാതെയോ ഈ സമൂഹത്തിനും വിസ്മയയുടെ വിയോഗത്തിൽ പങ്കുണ്ട്. സ്ത്രീധനത്തോടും വിവാഹത്തോടുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും മാറാത്തിടത്തോളം കാലം ഇനിയും വിസ്മയയുടേത് പോലുള്ള ദുഃഖ വാർത്തകൾ നമ്മൾ കേൾക്കേണ്ടി വരും. നൂറു പവനും, ഒരേക്കർ 20 സെന്റ് ഭൂമിയും, പത്ത് ലക്ഷം വിലമതിക്കുന്ന കാറും സ്ത്രീധനം ആയി നൽകിയിട്ടും കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു അസിസ്റ്റന്റ് മോട്ടർ വെഹിക്കൾ ഇൻസ്‌പെക്ടർ ആയ കിരൺകുമാർ.
വിസ്മയയെ പ്രശ്നങ്ങളിലേക്ക് വലിച്ചിട്ടതായി കിരണും മൊഴി നൽകിയിരുന്നു. ഇപ്പോഴിതാ കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് കിരണും കുടുംബവും വിസ്മയയെ നിരന്തരം സമ്മർദ്ദത്തിൽ ആക്കിയിരുന്നതായി തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുകയാണ്. ഭർതൃവീട്ടിൽ കടുത്ത പ്രശ്നങ്ങൾ നേരിട്ടു ബുദ്ധിമുട്ടിയിരുന്ന വിസ്മയ എറണാകുളത്ത് കൗൺസിൽ വിദഗ്ധരെ സമീപിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിലൂടെ കൗൺസിലിംഗ് നടത്തിയതിന്റെ തെളിവുകളും ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. കിരണിന്റെയും കുടുംബത്തിന്റെയും നിരന്തര സമ്മർദ്ദങ്ങൾ കാരണം പഠനം മുടങ്ങി പോകുമെന്ന് തുടങ്ങിയ കാര്യങ്ങളും വിസ്മയ കൗൺസിലറുമായി പങ്കുവെച്ചിരുന്നു. അടുത്ത സുഹൃത്തുക്കളോട് കിരണിന്റെ വീട്ടിൽ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് വിസ്മയ പറഞ്ഞ കാര്യങ്ങളും വിശദമായി മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കിരണിന്റെ വീട്ടിൽ വെച്ച് ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചു എങ്കിലും ഇതിന്റെ ചിത്രങ്ങളൊന്നും തന്നെ വിസ്മയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ല. ഇത് അന്വേഷിച്ച കൂട്ടുകാരികളോട് തന്റെ പ്രയാസങ്ങളെക്കുറിച്ച് പറയുകയും ചെയ്തു. വിസ്മയ ജീവൻ അവസാനിപ്പിച്ചു എന്ന കിരണിന്റെ മൊഴിയിലെ ദുരൂഹത ചൂണ്ടിക്കാണിച്ചു വിസ്മയയുടെ വീട്ടുകാർ രംഗത്തെത്തിയിരുന്നു. യുവതി നമ്മെ വിട്ടു പിരിഞ്ഞിട്ടു ഒരാഴ്ച പിന്നിടുമ്പോഴും വിസ്‌മയയുടെ വിയോഗം സ്വമേധയാ ഉള്ളതാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ അന്വേഷണസംഘത്തിന് ആയിട്ടില്ല.
തറയിൽ നിന്നും 185 സെന്റ്റി മീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ കുരുക്ക് ഇട്ടതായി ആണ് കിരണും കുടുംബവും പോലീസിന് മൊഴി നൽകിയത്. എന്നാൽ 166 സെന്റീമീറ്റർ ഉയരമുള്ള വിസ്മയ തന്നേക്കാൾ 19 സെന്റീമീറ്റർ മാത്രം ഉയരമുള്ള ജനൽ കമ്പിയിൽ എങ്ങനെ കുരുക്ക് മുറുക്കി എന്ന സംശയങ്ങൾ ഉയരുന്നുണ്ട്. വെറും 140 സെന്റീമീറ്റർ നീളമുള്ള ടവൽ ഉപയോഗിച്ചാണ് വിസ്മയ ഈ പ്രവൃത്തി ചെയ്തതാണെന്ന് കുടുംബം പറയുന്നു. ഇതുവരെ ലഭിച്ച മൊഴികളിൽ വിസ്മയ ശുചിമുറിയിൽ ജീവിതം അവസാനിപ്പിച്ചത് കണ്ടു എന്ന് പറയുന്നത് കിരൺ മാത്രമാണ്. ഇതാണ് കൂടുതൽ സങ്കീർണത ഉണ്ടാക്കുന്നത് .
കിരൺ ഇതുവരെ ജോലി ചെയ്ത് വിവിധ സബ് ആർടി ഓഫീസുകളിലും, ഇടപെട്ടിട്ടുള്ള വാഹന ഏജന്റ്മാരും ആയി ബന്ധപ്പെട്ട് കിരണിന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ചും വ്യക്തിജീവിതത്തെ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വ്യക്തിപരമായ നേട്ടത്തിനും സാമ്പത്തിക ലാഭത്തിനും ആയി കിരൺ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.