വാവ സുരേഷിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സാധാരണ മനുഷ്യർ നായക്കളേയും പൂച്ചകളെയും കോഴികളെയും വളർത്തുമ്പോൾ സുരേഷ് തന്റെ വീട്ടിൽ വളർത്തുന്നത് മറ്റുള്ളവർ ഭയക്കുന്ന പാമ്പുകളെ ആണ്. പ്രശസ്തനായ ഒരു പാമ്പു പിടുത്തക്കാരൻ ആണ് വാവ സുരേഷ് .ആയിരക്കണക്കിന് പാമ്പുകളെ ആണ് വാവ സുരേഷ് പിടിച്ചിട്ടുള്ളത് .മുന്നൂറോളം തവണ വിഷപ്പാമ്പുകളുടെ കടിയേറ്റിട്ടുണ്ട് .മൂന്നു തവണ വെന്റിലേറ്ററിലും ആറു തവണ ഐ സി യു വിലും കിടന്നിട്ടുണ്ട് സുരേഷ് .കൗമുദി ടി വി യിലെ സ്‌നേക് മാസ്റ്റർ എന്ന പരിപാടിയുടെ അവതാരകൻ ആയിരുന്നു വാവ സുരേഷ് .പാമ്പുകൾ കയറിയ വീടുകളിലും സ്ഥലങ്ങളിലും ചെന്ന് അവിടെ നിന്നും പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങൾ ആണ് ഈ പരിപാടിയിലൂടെ പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നത്.
ഇപ്പോഴിതാ 12 തവണ പാമ്പ് കടിയേറ്റ ശ്രീക്കുട്ടിയെ കുറിച്ചുള്ള കുറിപ്പ് പങ്കുവയ്ക്കുകയാണ് വാവ സുരേഷ്. ഭയത്തോടെയും അതിശയത്തോടെയാണ് ശ്രീക്കുട്ടിയുടെ കഥകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുള്ളത്. എട്ടു വർഷത്തിനിടെ 12 തവണ പാമ്പ് കടിയേറ്റിട്ടുണ്ട് ശ്രീക്കുട്ടിക്ക്. വിഷപ്പാമ്പുകൾ പിന്തുടരുന്ന പെൺകുട്ടി എന്നാണ് ശ്രീക്കുട്ടിയെ ആളുകൾ വിശേഷിപ്പിക്കുന്നത്. കുറവിലങ്ങാട് പഞ്ചായത്തിലെ കളത്തൂർ കളിയോടെ ചിറ കണിയോടി ചിറകുഴിയിൽ സിബി-ഷൈനി ദമ്പതികളുടെ മകളാണ് ശ്രീക്കുട്ടി. ഒരുപാട് തവണ പാമ്പുകടിയേറ്റ് മരണത്തിനെ മുഖാമുഖം കണ്ടു ജീവിതത്തിലേക്ക് തിരികെയെത്തിയ മിടുക്കി. ഇതിന്റെ കാരണവും അവ്യക്തമാണ്. എന്തുകൊണ്ടാണ് ശ്രീക്കുട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരുപാട് പേര് ചോദിക്കുന്നു. ഇതിനു വാവ സുരേഷ് നൽകിയ മറുപടി ആണ് ശ്രദ്ധേയമാവുന്നത്.
ചില മനുഷ്യരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണം എന്ന് തോന്നിക്കുന്ന എന്തെങ്കിലും പ്രത്യേകത കാണും. അതുകൊണ്ടാണ് അവർക്ക് അത്രയും പ്രാവശ്യം പാമ്പ് കടിയേൽക്കുന്നത്. ഇത് ശരിയാണോ എന്ന് അറിയണമെങ്കിൽ ശാസ്ത്രീയമായ പരിശോധനകൾ നടത്തണം. അതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘവുമായി ശ്രീക്കുട്ടിയെ കാണാനെത്തും എന്ന് സുരേഷ് ഉറപ്പുനൽകിയിട്ടുണ്ട്. പാമ്പ് ശല്യം ഒരുപാട് കൂടുതലുള്ള മേഖലയിലാണ് ശ്രീക്കുട്ടിയുടെ വീട്. വീട്ടിലും പരിസരത്തും വച്ചാണ് ശ്രീക്കുട്ടിക്ക് പലതവണയായി പാമ്പുകടിയേറ്റത്. രണ്ടുതവണ പുറത്തു പോയപ്പോഴും പാമ്പുകടിയേറ്റു. 2013 ലാണ് ആദ്യമായി ശ്രീക്കുട്ടിക്ക് പാമ്പുകടിയേറ്റത്. ഏറ്റവും അവസാനം കഴിഞ്ഞ തിങ്കളാഴ്ച ഒരു അണലിയുടെ കടിയേറ്റു.
വീടിനുള്ളിൽ നിൽക്കുകയായിരുന്ന ശ്രീക്കുട്ടിയെ മുറിയിലേക്ക് ഇഴഞ്ഞു വന്ന് പാമ്പ് കടിക്കുകയായിരുന്നു. അതിന്റെ ചികിത്സയിലാണ് ഇപ്പോൾ. ഇതുവരെ മൂന്നുതവണ അണലിയും നാലുതവണ മൂർഖനും അഞ്ചുതവണ ശംഘുവരയനും ആണ് ശ്രീക്കുട്ടിയെ കടിച്ചിട്ടുള്ളത്. കടിയേറ്റ ഉടനെ ആശുപത്രിയിൽ ചികിത്സയ്ക്കായി പോകും. പലതവണ തീവ്രപരിചരണവിഭാഗത്തിലും കിടന്നിട്ടുണ്ട്. അച്ഛനും അമ്മയും സഹോദരി സ്വപ്ന മോളിനോട് ഒപ്പം ആണ് ശ്രീക്കുട്ടിയുടെ താമസം. 12 തവണ ശ്രീക്കുട്ടിയെ പാമ്പുകടിച്ചപ്പോഴും ഒറ്റത്തവണ പോലും കുടുംബത്തിലെ മറ്റാരെയും പാമ്പ് കടിച്ചിട്ടില്ല. പാമ്പുകടിയേറ്റു ഒരുപാട് കാലം ചികിത്സയിൽ ആയിരുന്നു എങ്കിലും അതിലൊന്നും തളരാതെ പഠനത്തിൽ മിടുക്കിയാണ് ശ്രീക്കുട്ടി. ബിരുദവും ബിഎഡും കഴിഞ്ഞ് എൽഎൽബിക്ക് പഠിക്കുകയാണ് ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ ചികിത്സയ്ക്കായി ഒരുപാട് പണം ആവശ്യം വരും. അച്ഛന്റെ കൂലിപ്പണി മാത്രമാണ് ഈ കുടുംബത്തിന്റെ വരുമാനം.