കേരള പോലീസിന് തന്നെ നാണക്കേട് ആയി മാറിയിരിക്കുകയാണ് ഹണിട്രാപ്പ് തട്ടിപ്പുകേസ്. എസ് ഐ മുതൽ ഐപിഎസ് വരെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആണ് ഹണി ട്രാപ്പിൽ കെണിയിൽ പെടുത്തുന്നത്. കൊല്ലം റൂറൽ പോലീസ് എസ് ഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ സ്വദേശിനിക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. തട്ടിപ്പിനിരയാകുന്ന പോലീസുകാരിൽ നിന്നും ലക്ഷങ്ങൾ ആണ് യുവതി തട്ടിയെടുത്തത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുവതിയുമായി പോലീസ് ഉദ്യോഗസ്ഥർ നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും ശബ്ദരേഖകളും എല്ലാം പുറത്തുവിട്ടിട്ടുണ്ട്.
രണ്ടു വർഷമായി ഹണി ട്രാപ്പിനെ കുറിച്ചുള്ള പ്രചാരണം ഉണ്ടെങ്കിലും നാണക്കേട് കാരണം പലരും പരാതികൾ നൽകാറില്ല. കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം റൂറൽ പോലീസ് എസ്ഐ തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനിൽ യുവതിക്കെതിരെ പരാതി നൽകിയത്. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങി എന്നായിരുന്നു പോലീസ് പരാതി നൽകിയത്.
ഫേസ്ബുക്കിൽ കൊല്ലം അഞ്ചൽ സ്വദേശിയായിട്ടാണ് യുവതി സ്വയം രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും കഴിഞ്ഞ കുറച്ചുവർഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചുവരികയാണ് യുവതി. പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് അവരുമായി സൗഹൃദം സ്ഥാപിക്കും. പിന്നീട് മോശം ചാറ്റുകൾ നടത്തി അതിന്റെ പേരിൽ അവരെ ഭീഷണിപ്പെടുത്തുന്ന പ്രവണതയാണ് ഹണിട്രാപ്. പല പോലീസുകാർക്കും ഈ കെണിയിൽ ലക്ഷക്കണക്കിന് രൂപ നഷ്ടമായെങ്കിലും നാണക്കേട് കാരണം പരാതിപ്പെടാതെ മറച്ചുവയ്ക്കുകയാണ്.