പെൻഷൻ 3000 രൂപയാക്കും: വീട്ടമ്മമാര്‍ക്ക് 2000: കാതലായി ‘ന്യായ്: യുഡിഎഫ് പത്രിക ഇങ്ങനെ യു.ഡി.എഫിന്റ പ്രകടന പത്രിക പുറത്തിറങ്ങി. പ്രകടനപത്രിക ഗീതയും ബൈബിളും ഖുറാനുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയാണ് പ്രകടനപത്രിക തയാറാക്കിയതെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു. പ്രതിവര്‍ഷം 72000 രൂപ വാഗ്ദാനവുമായി പത്രികയുടെ കാതൽ ന്യായ് പദ്ദതിയായി. സാമൂഹികക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും. എല്ലാ വെള്ള കാര്‍ഡുകാര്‍ക്കും അഞ്ചു കിലോ അരി സൗജന്യമായി ലഭിക്കും… ലൈഫ് പദ്ധതി അപാകത പരിഹരിച്ച് ഭവന പദ്ധതി രൂപീകരിക്കും. കാരുണ്യ ആരോഗ്യപദ്ധതി പുനഃസ്ഥാപിക്കും. പട്ടികവിഭാഗത്തിലുള്ളവര്‍ക്ക് ഭവനനിര്‍മാണത്തിന് ആറുലക്ഷം രൂപ നൽകും. 40–60 വയസിനിടയിലുള്ള ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടമ്മമാർക്കു 2000രൂപ പെൻഷൻ നൽകും. പിഎസ്‌സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. കോവിഡ് ദുരന്തനിവാരണത്തിന് പദ്ധതിയിൽ കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും . മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം, ദുരന്തനിവാരണ കമ്മീഷന്‍ വരും. ശബരിമലയിൽ ആശങ്കകൾ അകറ്റും.
ആചാരസംരക്ഷണത്തിന് നിയമം നടപ്പാക്കും. റബറിന് 250 രൂപ, നെല്ലിന് 30 രൂപ താങ്ങുവില നിശ്ചയിക്കും. രണ്ടുലക്ഷം രൂപ വരെ കാര്‍ഷികകടം എഴുതിത്തള്ളും. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തും. മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇന്ധന സബ്സിഡി ഉറപ്പുവരുത്തും. തീരദേശവാസികള്‍ക്ക് പട്ടയം, ആരോഗ്യ ഇന്‍ഷുറന്‍സ് വരും. ഓട്ടോ, ടാക്സി ഓടിക്കുന്ന ഉടമകള്‍ക്ക് ഇന്ധന സബ്സിഡി നടപ്പാക്കും. വിനോദസഞ്ചാര മേഖലയ്ക്ക് പ്രത്യേക പാക്കേജ്. വ്യാപാരികള്‍ക്ക് വായ്പ തിരിച്ചടവിന് സാവകാശം നല്‍കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു ശതമാനം കലാ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കും. പീസ് ആന്‍ഡ് ഹാര്‍മണി വകുപ്പ് രൂപീകരിക്കും.രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തുമെന്ന ഉറപ്പും പ്രകടന പത്രികയിൽ യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.