വിരമിക്കുന്നതിന്റെ തലേ ദിവസം കാസർഗോഡ് വനിതാ സ്റ്റേഷനിലെ സിഐ ഷാജി ഫ്രാൻസിസിന്റെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് സഹപ്രവർത്തകർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ * കേസിൽ ഒളിവിൽ കഴിയുന്ന പോസ്കോ പ്രതിയെ വിരമിക്കുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യണമെന്ന ആഗ്രഹം ആയിരുന്നു ഷാജി ഫ്രാൻസിസിന്. അതിനുവേണ്ടി സഹായിക്കണമെന്ന് കാസർഗോഡ് ഡിവൈഎസ്പി പി പി സദാനന്ദനോട് സി ഐ ഷാജി ഫ്രാൻസിസ് അഭ്യർത്ഥിച്ചിരുന്നു. ഒടുവിൽ ഷാജിയുടെ ആഗ്രഹം സഫലം ആയിരിക്കുകയാണ്.
വിരമിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു പ്രതിയെ പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഷാജി ഫ്രാൻസിസ് പിടികൂടിയത്. 32 വർഷത്തെ സർവ്വീസിൽ നിന്നും വിരമിക്കുന്ന സിഐയ്ക്ക് പോലീസ് നൽകുന്ന സ്നേഹോപഹാരം ആണിത്. മെയ് 31-നകം എന്ത് വില കൊടുത്തും ആ പ്രതിയെ പിടികൂടണമെന്ന് ഡിവൈഎസ്പി പറഞ്ഞതോടെ ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങൾ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രതിയെ കോഴിക്കോടുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
എസ്ഐമാരായ സി കെ ബാലകൃഷ്ണൻ, കെ നാരായണൻ നായർ, എ എസ് ഐ ലക്ഷ്മിനാരായണൻ, അബൂബക്കർ കല്ലായി, സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് മാണിയാട്ട്, ശിവകുമാർ ഉദിനൂർ, സജിഷ്, ഓസ്റ്റിൻ തമ്പി, ഷൈലജ, സനില ഹരി തുടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അതിവിദഗ്ധമായി പിടികൂടിയത്. നോർത്ത് പറവൂർ കോട്ടുവള്ളി സ്വദേശിനിയായ ഷാജി ഫ്രാൻസിസ് കഴിഞ്ഞ സെപ്റ്റംബറിലാണ് സി ഐ കാസർഗോഡ് വനിതാ സ്റ്റേഷനിൽ ചുമതലയേറ്റത്. 32 വർഷത്തെ സർവീസ് കഴിഞ്ഞു വിരമിക്കുമ്പോൾ തന്റെ ആഗ്രഹം സഫലമായി എന്ന സന്തോഷത്തോടു കൂടി തന്നെ ഷാജിക്ക് പടി ഇറങ്ങാം.