രാജ്യത്ത് കോവിഡ് അതിരൂക്ഷമായി വ്യാപിക്കുകയാണ്. കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഒരു വർഷമായി ഈ മഹാമാരിയെ അതിജീവിക്കാൻ ആയി ലോകജനത പരിശ്രമിക്കുമ്പോൾ രണ്ടാം തരംഗം തീർക്കുകയാണ് കോവിഡ് 19. ലോക്ക് ഡൗണിന്റെ പല ഘട്ടങ്ങൾ അതിജീവിച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് മുന്നോട്ട് പോകുമ്പോൾ ആണ് രണ്ടാം തരംഗം ഒരു ഭീഷണിയായി ഉയർന്നിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ പങ്കെടുക്കുന്ന തൃശ്ശൂർപൂരം നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവകുപ്പ്.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് തൃശൂർ ഡി എം ഓ ആവശ്യപ്പെട്ടിരിക്കുകയാണ്. പൂരത്തിന് വരുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്തായിരിക്കും സംഭവിക്കുക എന്ന് സുനിശ്ചിതമാണ്. സംസ്ഥാനത്തെ വളരെ അപകടകരമായ ഒരു അവസ്ഥയിലേക്ക് ഇത് എത്തിക്കുകയും ചെയ്തു. കുറഞ്ഞത് ഇരുപതിനായിരം പേരെങ്കിലും കോവിഡ് രോഗബാധിതരാകുകയും 10% എങ്കിലും മരണനിരക്ക് ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒന്നര വർഷക്കാലമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വെറുതെയായി പോകും. പൂരം നടത്തിയാൽ ഉണ്ടാകുന്ന രോഗ സാധ്യതകളെ ചൂണ്ടികാണിച്ചു സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട് ഡിഎംഒ അറിയിച്ചു. ഇതിനെ തുടർന്ന് എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്വം ഇല്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ ഇതൊക്കെ ഡിഎംഒ ഊതിവീർപ്പിച്ച കണക്കാണ് എന്നും തൃശൂർ പൂരത്തെ തകർക്കാനാണ് ഇവരുടെ ശ്രമമെന്നും പാറമേക്കാവ് ദേവസ്വം കുറ്റപ്പെടുത്തി. ജനങ്ങളെ നിയന്ത്രിക്കാൻ തയ്യാറാണെന്നും ദേവസ്വം കൂട്ടിച്ചേർത്തു.