അമിതവേഗവും അശ്രദ്ധയോടെ വാഹനമോടിക്കുന്നതും ലോറികളുടെ പരക്കംപാച്ചിലുകളും റോഡ് കയ്യേറ്റവും എല്ലാം വാഹനാപകടങ്ങൾ ഒരു നിത്യ സംഭവം ആകുവാൻ കാരണമാകുന്നു. തൃക്കളത്തൂർ കാവുംപടിയിലെ കൊടുംവളവിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഇത്തവണ നഷ്ടമായത് 3 യുവാക്കളുടെ ജീവനുകളാണ്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഈ ഭാഗത്ത് മാത്രം 26 പേരുടെ ജീവനാണ് നഷ്ടം ആയിട്ടുള്ളത്. എന്നിട്ടും മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിനെ ഈ പരിസരത്ത് കാണാറില്ല എന്ന് നാട്ടുകാർ പറയുന്നു. അപകടം തടയാൻ ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് തൃക്കളത്തൂർ ഉള്ള ജനങ്ങൾ എംസി റോഡ് ഉപരോധം ഉൾപ്പെടെ സമര നടപടികൾ സ്വീകരിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. ജനങ്ങളുടെ പ്രതിഷേധങ്ങൾ ശക്തമായപ്പോൾ പ്രഖ്യാപിച്ച സേഫ്റ്റി ഓഡിറ്റ് വർഷങ്ങളായി ഫയലിൽ പൊടി പിടിച്ചു കിടക്കുകയാണ്.
റോഡുകളിലെ അപകട മേഖലകൾ പരിശോധിച്ച് അപകടങ്ങൾ കുറയ്ക്കാൻ അനിവാര്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം ഉണ്ടായതിനെതുടർന്ന് കർമ്മ പദ്ധതി തയ്യാറാക്കി അയച്ചു നൽകിയെങ്കിലും തുടർ നടപടിയൊന്നും പിന്നീട് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബന്ധുക്കൾ ഒരുമിച്ചു ചേർന്നുള്ള ഒരു സന്തോഷ യാത്ര ആണ് ഒരിക്കലും മറക്കാനാവാത്ത ദുരന്ത യാത്ര ആയി മാറിയത്. കെഎസ്ഇബി സബ് എഞ്ചിനീയർ ആയ സുരേഷ് ബാബുവും കുടുംബവും സഹോദരിമാരായ രജനിയുടെയും സജിനിയുടെയും മക്കളായ വിഷ്ണു ബാബു, ആദിത്യൻ, അമർനാഥ് എന്നിവർക്കൊപ്പമായിരുന്നു കർണാടകയിലേക്ക് യാത്രതിരിച്ചത്. ഓൺലൈൻ വിപണന ശൃംഖലയിലൂടെ വില പറഞ്ഞു ഉറപ്പിച്ച രണ്ടു കാറുകൾ ബംഗളൂരുവിൽ നിന്ന് വാങ്ങി നാട്ടിലേക്ക് കൊണ്ടു വരാൻ കൂടിയായിരുന്നു എല്ലാവരും ഒരുമിച്ച് യാത്രതിരിച്ചത്. അവിടേക്ക് ട്രെയിനിൽ പോയിരുന്നു ഇവർ തിരിച്ചുവരുമ്പോൾ ഒരു കാറിൽ സുരേഷ് ബാബുവും കുടുംബവും അടുത്ത കാറിൽ സഹോദരിമാരുടെ മക്കളും ആയിരുന്നു സഞ്ചരിച്ചിരുന്നത്.
പെരുമ്പാവൂരിൽ എത്തിയപ്പോൾ രണ്ടു വാഹനങ്ങളും നിർത്തി ചായ കുടിക്കുകയും പിന്നീട് യാത്ര തുടരുകയും ആയിരുന്നു. യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിനെ പിന്നീട് കുറെ നേരത്തേക്ക് കാണാതായപ്പോൾ ആയിരുന്നു സുരേഷ് ബാബു അവരെ വിളിക്കുകയും പിന്നീട് കാറുമായി തിരികെ പോവുകയും ചെയ്തത്. അപകടം കണ്ട് തകർന്നുപോയി സുരേഷ് ബാബു. ലോറിയിലിടിച്ച് കാറും അതിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ മരുമക്കളെയും ആയിരുന്നു സുരേഷ് കണ്ടത്. രണ്ടു പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. കോലഞ്ചേരി ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഒരാൾ മരിച്ചത്. അപകട ദൃശ്യം കണ്ടു താങ്ങാനാവാതെ തന്നെ അന്വേഷിക്കേണ്ട പോവുകയാണ് എന്ന് ബന്ധുക്കൾക്ക് സന്ദേശമയച്ചു എവിടെക്കെന്നില്ലാതെ കാർ എടുത്ത് പോയി സുരേഷ് ബാബു.
തുടർന്ന് പോലീസിൽ പരാതിപ്പെട്ടു ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെ സുരേഷ് ബാബു ചേർത്തല ഭാഗത്തേക്ക് പോകുന്നതായി വിവരം ലഭിക്കുകയും ഒരു ബന്ധുവിന്റെ വീട്ടിൽ നിന്ന് അദ്ദേഹത്തെ കണ്ടെത്തുകയുമായിരുന്നു. ഒരു വലിയ ശബ്ദം കേട്ട് ആയിരുന്നു അപകടം നടന്നതിന് തൊട്ടടുത്തുള്ള ശ്രീരംഗം വീട്ടിലെ സുഗതൻ ഉണർന്നത്. ഉടൻ ഓടിയെത്തിയപ്പോൾ കണ്ടത് കാറിനുള്ളിൽ ചോരവാർന്ന് കിടക്കുന്ന യുവാക്കളെയാണ്. വെളിച്ചം ഇല്ലായ്മയും മഴയും കാരണം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു എങ്കിലും ശ്രമകരമായ പ്രവർത്തനത്തിന് ഒടുവിൽ കാറിൽ ഉള്ളവരെ നാട്ടുകാരുടെ കാറിൽ സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആംബുലൻസിൽ കോലഞ്ചേരി മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.