കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പങ്കു വെച്ച കുറിപ്പ് ഏറെ വിമർശനങ്ങൾക്ക് ഇടയായിരിക്കുകയാണ്. വിവാദമായതിനെ തുടർന്ന് മേയർ തന്റെ കുറിപ്പ് പിൻവലിച്ചുവെങ്കിലും മേയർ പങ്കു വെച്ച കുറിപ്പിന്റെ സ്ക്രീൻഷോട്ടുകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ട്രോളന്മാരും ഇത് ഏറ്റെടുത്തതോടെ സംഭവം വൈറലാവുകയും ചെയ്‌തു. കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും വർധിച്ചു വരികയാണ്. ഈ സമയത്ത് കോവിഡുമായി ചേർത്ത് വെച്ച് ശ്മാശാനത്തിനെ കുറിച്ചുള്ള മേയറിന്റെ കുറിപ്പ് ഏറെ വിവാദമായിരിക്കുകയാണ്.
ശാന്തികവാടത്തിൽ പുതിയ ഗ്യാസ് ശ്‌മശാനം ആരംഭിച്ചിട്ടുണ്ടെന്ന് അതിന്റെ ഉത്‌ഘാടനം നിർവഹിക്കുന്ന ചിത്രങ്ങൾ പങ്കു വെച്ചാണ് മേയർ കുറിപ്പിട്ടത്. “രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൈക്കാട് ശാന്തികവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് ശ്‌മശാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ശാന്തികവാടത്തിൽ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്കാരത്തിനായി ഉള്ളത് ” എന്നായിരുന്നു മേയർ ആര്യ രാജൻറാണ് പങ്കു വെച്ച കുറിപ്പ്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരമൊരു വികസനനേട്ടത്തിനെ കുറിച്ച് മേയർ കുറിപ്പിട്ടത് വലിയ വിവാദത്തിന് വഴിയൊരുക്കി. കുറിപ്പിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെ മേയർ തന്റെ കുറിപ്പ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ മേയറിന്റെ കുറിപ്പിന്റെ സ്ക്രീൻഷോട്ടുകൾ വൈറൽ ആയിക്കഴിഞ്ഞു.