ഊഞ്ഞാലാടാൻ ഇഷ്ടമില്ലാത്തവർ ആയി ആരും ഉണ്ടാവില്ല. കുട്ടിക്കാലത്ത് എല്ലാവരും ഒരുപാട് ഊഞ്ഞാൽ ആടിയിട്ടുണ്ടാവും. വലുതായാലും ഊഞ്ഞാൽ ആടുവാൻ കിട്ടുന്ന അവസരങ്ങൾ പലരും പാഴാക്കാറില്ല. എന്നാൽ ആറായിരം അടി ഉയരമുള്ള മലയുടെ മുകളിൽ നിന്ന് ഊഞ്ഞാൽ ആടുവാൻ ആഗ്രഹം മാത്രമല്ല അസാമാന്യ ധൈര്യം കൂടി വേണം. സമൂഹ മാധ്യമങ്ങളിൽ അമ്പരപ്പും നടുക്കവും ഉണ്ടാക്കുന്ന അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. സാഹസികത ആസ്വദിക്കാൻ ആയി എത്തിയ സംഘത്തിലെ രണ്ടു യുവതികൾ ആണ് മരണം മുഖാമുഖം കണ്ടത്. റഷ്യയിൽ നിന്നുമുള്ള ഈ വീഡിയോ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.
സുലാക് മലയിടുക്കിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഉള്ളവരെ അമ്പരപ്പിച്ചിരിക്കുന്നത്. രണ്ടു യുവതികളെ ഊഞ്ഞാലിൽ ഇരുത്തി ഒരു യുവാവ് അവരെ ശക്തമായി ആട്ടുകയായിരുന്നു. അപ്രതീക്ഷിതമായി ഒരു വശത്തുള്ള കമ്പിയിൽ ഊഞ്ഞാലിടിക്കുകയും ഇടിയുടെ ആഘാതത്തിൽ യുവതികൾ ഊഞ്ഞാലിൽ നിന്ന് തെറിച്ച് വീഴുകയുമായിരുന്നു. അവിടെ കൂടി നിന്നവർ എല്ലാവരും ആർത്തു വിളിച്ചു കരയുന്നുണ്ടായിരുന്നു. എന്നാൽ ഭാഗ്യവശാൽ മലയിടുക്കിന് താഴെ തടി കൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ പ്ലാറ്റഫോമിലേക്ക് ആയിരുന്നു ഇവർ തെറിച്ച് വീണത്.
നിസാര പരിക്കുകളോടെ യുവതികൾ രക്ഷപ്പെടുകയായിരുന്നു. യുവതികളെ ഉടൻ തന്നെ ആശുപത്രിയിലേക്കെത്തിച്ചു. മരണത്തെ മുഖാമുഖം കണ്ട അതിസാഹസികമായ ഒരു ഊഞ്ഞാലാട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉള്ളവരെ ഞെട്ടിക്കുകയാണ്. ഈ സംഭവത്തോടെ ഇത്തരം സാഹസിക വിനോദങ്ങൾ ഉള്ള പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ പരിശോധനകൾ നടത്തുകയാണ് പോലീസ്. ജീവന് വരെ ആപത്തുണ്ടാക്കുന്ന ഇത്തരം സാഹസിക വിനോദങ്ങൾ നിർത്തണം എന്ന വാദങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.