ചോര കുഞ്ഞുങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അങ്ങനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെ വളർത്തിയ മുഴു പട്ടിണിക്കാരന്റെ ജീവിതകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പ്രിയപ്പെട്ടവരെ പോലും വഞ്ചിക്കുന്ന ഈ കാലത്ത് തന്റെ ചോരയിൽ പിറക്കാത്ത ഒരു കുഞ്ഞിനെ വളർത്തിയ ആ വലിയ മനുഷ്യനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ കയ്യടി നേടുന്നത്.
30 വർഷങ്ങൾക്കു മുമ്പായിരുന്നു ഉന്തുവണ്ടിയുമായി പച്ചക്കറി വിറ്റിരുന്ന ആ മനുഷ്യന് ഒരു മാണിക്യത്തിനെ ലഭിക്കുന്നത്. ആസാമിലെ ടിൻസുകിയ എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. 30 വയസ്സുള്ള സൊബേരൻ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന സമയത്ത് ആയിരുന്നു കുപ്പത്തൊട്ടിയിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ടയുടൻ കച്ചവടം നിർത്തി മാലിന്യകൂമ്പാരത്തിലേക്ക് അയാൾ ഓടിയെത്തി. അവിടെ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. മാലിന്യകൂമ്പാരത്തിന് ഇടയിൽ ഒരു പെൺകുഞ്ഞു കിടന്നു കരയുന്നു. കുഞ്ഞിനെ വാരിയെടുത്ത് അതിന്റെ അമ്മ അടുത്തുണ്ടോ എന്ന് ചുറ്റും നോക്കി. ആരുമില്ലെന്ന് മനസ്സിലായപ്പോൾ ആ കുട്ടിയെ രക്ഷപ്പെടുത്തി സ്വന്തമായി വളർത്താൻ അയാൾ തീരുമാനിച്ചു.
ജ്യോതി എന്നയാൾ കുഞ്ഞിനു പേരു നൽകി. തനിക്ക് പിറക്കാതെ പോയ ആ മകൾക്കുവേണ്ടി വിവാഹം വരെ ഉപേക്ഷിച്ചു. പിന്നീട് മകൾക്ക് അച്ഛനായും അമ്മയായും സൊബേരൻ മാറി. അയാൾക്ക് ജീവിക്കാനുള്ള ഊർജ്ജവും കാരണവുമായി മാറി ജ്യോതി. രാവും പകലും കഠിനമായി അധ്വാനിച്ച് മകളെ സ്കൂളിലേക്ക് അയക്കുകയും പഠിപ്പിക്കുകയും അവളുടെ എല്ലാ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തു ആ അച്ഛൻ.
2013ൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ജ്യോതി 2014ൽ ആസാം പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിൽ വിജയിക്കുകയും ചെയ്തു. ഇപ്പോൾ ആദായനികുതി അസിസ്റ്റന്റ് കമ്മീഷണർ ആയി നിയമിക്കപ്പെട്ടു. തെരുവിൽ എരിഞ്ഞു തീരേണ്ടിയിരുന്ന ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തി ഇത്രയും ഉയരങ്ങളിൽ എത്തിച്ച തന്റെ വളർത്തച്ഛനു വാർദ്ധക്യ കാലത്തിൽ സ്വസ്ഥമായി വിശ്രമ ജീവിതം നയിക്കാൻ ഒരു വീടും എല്ലാ സൗകര്യങ്ങളും മകൾ ഒരുക്കിയിട്ടുണ്ട്. ഒരു വജ്രത്തെ ആണ് എനിക്ക് കൽക്കരി ഖനിയിൽ നിന്നും ലഭിച്ചതെന്നു ആ അച്ഛൻ മകളെ കുറിച്ച് അഭിമാനത്തോടെ പറയുന്നു.