നിരുപാധികമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മറുവാക്ക് ആണ് അമ്മ. മാതൃവാത്സല്യത്തെ കുറിച്ച് പറയുമ്പോഴൊക്കെ എല്ലാവരും വാചാലരാകാറുണ്ട്. മക്കളുടെ സുഖത്തിനും കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി സ്വന്തം സുഖങ്ങളും സന്തോഷവും ത്യജിക്കുന്ന ഒരുപാട് അമ്മമാർ നമ്മുടെ ചുറ്റുമുണ്ട്. യാതൊരു പരിഭവവും കൂടാതെ കുടുംബത്തിനും മക്കൾക്കും വേണ്ടി രാവെന്നോ പകലെന്നോ ഇല്ലാതെ ജോലിചെയ്യുന്ന അമ്മമാരും നമുക്കിടയിലുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ അമ്മ എന്ന് പറയുമ്പോൾ തന്നെ വിശേഷണങ്ങൾ ഒരുപാട് ആണ് നമ്മുടെ മനസ്സിൽ കടന്നുവരുന്നത്. അത്തരത്തിലൊരു അമ്മയെകുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഒരു മകളുടെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഈ കുറിപ്പ് വായിക്കുന്നവരുടെ കണ്ണു നിറയ്ക്കും എന്ന് തീർച്ചയാണ്. ദേവാംശിയുടെ ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അമ്മയ്ക്കും അച്ഛനും ഒപ്പം ആഘോഷിക്കുവാൻ ആയി ദീപാവലി അവധിക്ക് വീട്ടിലേക്ക് പോകുന്ന സന്തോഷത്തിലായിരുന്നു ദേവാംശി അന്ന്. കുറെ നാളുകൾക്കു ശേഷം ആയിരുന്നു അങ്ങനെയൊരു അവസരം ലഭിച്ചത്. അന്ന് ദേവാംഷിയെ കൂട്ടുവാനായി അമ്മയായിരുന്നു എത്തിയത്. അമ്മയെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം അനുഭവപ്പെട്ടു. പോകുന്ന വഴിയിൽ ഒരു കഫേയിൽ കയറി ഇരുവരും. ഓരോ പടികളും വളരെ പതുക്കെ കയറുന്ന അമ്മയെ പിന്നിലാക്കി ദേവാംശി പടികൾ മുഴുവൻ ഓടിക്കയറി. അപ്പോഴാണ് ഒരു ശബ്ദം കേട്ടിട്ട് ദേവാംശി തിരിഞ്ഞു നോക്കിയത്. തിരിഞ്ഞു നോക്കി കണ്ട കാഴ്ചയിൽ ആ മകളുടെ ശരീരമാകെ മരവിച്ചു പോയി. പടിയിൽ നിന്നും വഴുതി വീണ അമ്മയുടെ ചെവിയിലൂടെയും മൂക്കിലൂടെയും ചോര ഒഴുകി ഇറങ്ങുന്നു. ഒരു നിമിഷം നിശ്ചലമായി നിന്ന ദേവാംശി പിന്നീട് ഓടിയെത്തി അമ്മയെ വാരിപ്പുണർന്നു. അപ്പോഴേക്കും അമ്മയുടെ ബോധം നഷ്ടമായിരുന്നു. നിസ്സഹായ ആയി നിൽക്കുന്ന 13 വയസ്സുകാരിയുടെ സഹായത്തിനായി ആരും എത്തിയില്ല.
സഹായം എന്ന വ്യാജേന എത്തിയവർ ആ മകളെയും അമ്മയെയും മോശമായി സ്പർശിക്കുകയാണ് ചെയ്തത്. എന്തു ചെയ്യണമെന്നറിയാതെ പതറിപ്പോയ ദേവാംശി പിന്നീട് എങ്ങനെ ഒക്കെയോ അച്ഛനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഇതിനിടയിൽ ദേവദൂതൻ എന്ന പോലെ ഒരാളെത്തി അമ്മയുടെ മുറിവുകൾ എല്ലാം കെട്ടി അവരെ ആശുപത്രിയിൽ എത്തിച്ചു. അമ്മയുടെ അവസ്ഥ ഗുരുതരമാണ് എന്നറിഞ്ഞപ്പോൾ ചങ്ക് പൊട്ടി പോകുന്ന അവസ്ഥയിലായിരുന്നു ദേവാംശി. ഡോക്ടർമാർ അവർക്ക് ചെയ്യാവുന്ന പരമാവധി ചെയ്തെങ്കിലും കുറച്ചു ദിവസങ്ങൾക്കുശേഷം അമ്മ കോമ സ്റ്റേജിൽ എത്തി. പിന്നീടങ്ങോട്ട് സ്വയം കുറ്റബോധം തോന്നിയ നിമിഷങ്ങളായിരുന്നു ദേവാംശിക്ക്. ഒരുപക്ഷേ അമ്മയുടെ കൈകൾ പിടിച്ചിരുന്നെങ്കിൽ അമ്മയ്ക്ക് ഈ അപകടം ഒരിക്കലും സംഭവിക്കില്ലായിരുന്നു എന്ന് ദേവാംശി സ്വയം ശപിച്ചു. അമ്മയെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ ആ അച്ഛനുമ്മകളും പരമാവധി ശ്രമിച്ചു. പല തെറാപ്പി കളും ചെയ്തുവെങ്കിലും അമ്മയുടെ തിരിച്ചുവരവിനുള്ള സാധ്യതകളെ 99% ഡോക്ടർമാരും ഇല്ലെന്ന് വിധിയെഴുതി.
അമ്മയെ ജീവനോടെ കിടത്തിയിട്ട് കാര്യമില്ലെന്നും, ഇനി ഭക്ഷണം കൊടുക്കണ്ട, മരണത്തിലേക്ക് യാത്രയാകാൻ അനുവദിക്കണമെന്നും ഡോക്ടർമാർ പറഞ്ഞത് ആ മകളെയും അച്ഛനെയും തകർത്തുകളഞ്ഞു. കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം മകളെ പുറത്തേക്ക് കൊണ്ടു വന്നു അച്ഛൻ ചില കാര്യങ്ങൾ പറഞ്ഞു. അമ്മയുടെ സ്ഥാനത്ത് ഈ അപകടം സംഭവിച്ചത് അച്ഛനോ ആ മക്കൾക്കോ ആയിരുന്നെങ്കിൽ ഒരിക്കലും അവരെ മരണത്തിന് വിട്ടുകൊടുക്കില്ലായിരുന്നു അമ്മ. അവരെ മരിക്കാൻ അമ്മ ഒരിക്കലും അനുവദിക്കുകയുമില്ല. അതുകൊണ്ട് അമ്മയെ മരണത്തിനു വിട്ടു കൊടുക്കാതെ നമുക്ക് ഒരുമിച്ച് പോരാടാം എന്ന് അച്ഛൻ പറഞ്ഞു. ഇതുകേട്ടതും തനിക്ക് ലഭിച്ചത് ലോകത്തിലെ ഏറ്റവും നല്ല മാതാപിതാക്കളെ ആണെന്ന് ദേവാംശി തിരിച്ചറിഞ്ഞു. അമ്മയെ അച്ഛൻ എത്രത്തോളം ആഴത്തിലാണ് സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കിയ നിമിഷം ആയിരുന്നു അത്. അച്ഛന്റെ തീരുമാനത്തോട് ദേവാംശി പൂർണ്ണ പിന്തുണ നൽകി.
ആശുപത്രിയിൽ നിന്നും അമ്മയെ വീട്ടിലേക്ക് കൊണ്ടു വന്ന്, നഴ്സുമാരെ നിർത്തി പരിപാലിച്ചു. ദേവാംശിയും അച്ഛനും സമയം കിട്ടുമ്പോൾ എല്ലാം പഴയ ഓർമ്മകൾ അമ്മയുമായി പങ്കുവെക്കുകയും കൈകാലുകൾക്ക് വ്യായാമം ചെയ്യാൻ സഹായിക്കുകയും ചെയ്തു. ചില ദിവസങ്ങളിൽ ‘അമ്മ ചെറുതായി ചിരിക്കുകയും തലയാട്ടുകയും കണ്ണുനിറയും ചെയ്യുമായിരുന്നു. ഇതോടെ അമ്മയ്ക്ക് എല്ലാം മനസ്സിലാവുന്നുണ്ട് എന്ന് അവർ തിരിച്ചറിഞ്ഞു. അമ്മയെ തിരിച്ചുകൊണ്ടുവരാനുള്ള പ്രതീക്ഷകൾ ഏറുകയാണ് ഇപ്പോൾ. എങ്കിലും ദുഷ്ടനായ മരണത്തിന് മുന്നിൽ സ്നേഹനിധിയായ അമ്മയെ വിട്ടു തരില്ലെന്ന് ദേവാംശി തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു. മരണത്തിനു വിട്ടു കൊടുക്കാതെ ആ അമ്മയെ സ്നേഹിക്കുന്ന മകളെയും അച്ഛനും ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ.