പണ്ട് കാലങ്ങളിൽ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും ആ മേഖലയിൽ തിളങ്ങാനും അപൂർവം പ്രതിഭകൾക്ക് മാത്രമേ അവസരം ലഭിച്ചിരുന്നുള്ളൂ. സാമ്പത്തികമായി കഴിവുള്ളവരും അതിനു മുകളിൽ ഭാഗ്യം ഉള്ള കലാകാരൻമാർക്ക് മാത്രമേ കലാമേഖലയിൽ സ്വന്തമായി ഒരു സ്ഥാനം നേടാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല. ഒരു സ്മാർട്ടഫോൺ ഉണ്ടെങ്കിൽ നിങ്ങളുടെ കഴിവുകൾ കാണാൻ ആളുകൾ ഒരുപാടുണ്ട്. സമൂഹ മാധ്യമങ്ങളുടെ ഏറ്റവും വലിയ നേട്ടവും ഇത് തന്നെ. ഒരുപാട് കഴിവുള്ള സാധാരണക്കാർ ആണ് സമൂഹ മാധ്യമങ്ങളിലൂടെ തന്റെ കഴിവുകൾ പ്രകടിപ്പിച്ച് പ്രശസ്തർ ആയത്. അത്തരത്തിൽ രാജ്യം മുഴുവനും ശ്രദ്ധേയമായ ഗായിക ആയിരുന്നു റാണു മണ്ടേൽ.
ബംഗാളിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിക്കുന്നതിനിടെ റാണു പാടിയ പാട്ടാണ് കേട്ട് നിന്നവരെ പോലും അത്ഭുതപ്പെടുത്തിയത്. ലത മങ്കേഷ്‌കർ ആലപിച്ച “ഏക് പ്യാർ കാ നഗ്മ ഹേ ” എന്ന ഗാനമാണ് റാണു പാടിയിരുന്നത്. താളം മുറിയാതെ റാണു ആലപിച്ച ഗാനം, കണ്ടു നിന്നവരിൽ ഒരാൾ ക്യാമെറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് ആയിരുന്നു റാണുവിന്റെ ശബ്ദമാധുര്യം വൈറൽ ആയത്. ഇതിഹാസ ഗായിക ലത മങ്കേഷ്‌കർ ഉൾപ്പെടെ നിരവധി പ്രമുഖർ ആണ് റാണുവിനെ അഭിനന്ദിച്ചു മുന്നോട്ടെത്തിയത്.
റാണുവിന്റെ പാട്ട് കേട്ട് സംപ്രീതനായ സംഗീത സംവിധായകൻ ഹിമേഷ് രേഷാമിയ ഒരു സിനിമയിൽ മൂന്നു ഗാനങ്ങൾ ആലപിക്കാനുള്ള അവസരം റാണുവിനു നൽകി. സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോകളിലും മറ്റും അതിഥി ആയി റാണു എത്തി. റാണുവിന്റെ മേക്കോവർ ചിത്രങ്ങളും ആയിടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രശസ്തയായതോടെ അമ്മയെ ഉപേക്ഷിച്ചു പോയ മക്കളും മടങ്ങിയെത്തി. ദാരിദ്ര്യം നിറഞ്ഞ കുടിലിൽ നിന്നും മറ്റൊരു വീട്ടിലേക്കു താമസം മാറി. എന്നാൽ പ്രശസ്തിക്കൊപ്പം വിവാദങ്ങളിലും ഗായികയുടെ പേര് ഉയർന്നു. പ്രശസ്തി തലക്ക് പിടിച്ചപ്പോൾ ഗായിക അഹങ്കാരി ആയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഗായികയ്‌ക്കൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവതിയെ റാണു ശകാരിക്കുകയും കയർത്തു സംസാരിക്കുകയും ചെയ്തതോടെ ഗായികയ്ക്ക് നേരെ വിമർശനങ്ങൾക്ക് ഉയർന്നു. ഒരൊറ്റ ഗാനത്തോടെ ആരാധകരെ നേടിയെടുത്ത ഗായികയെ ഇതോടെ ആളുകൾ വിമർശിക്കുവാൻ തുടങ്ങി.
ഇതിനു ശേഷം കുറച്ചു കാലത്തേക്ക് റാണുവിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇതാ പ്രശസ്തിയിൽ നിന്നും വീണ്ടും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് വൈറൽ ഗായിക എന്ന വാർത്തകളാണ് പുറത്തു വരുന്നത്. റാണുവിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും പുതിയ വീട്ടിൽ നിന്നും പഴയ കുടിലിലേക്ക് വീണ്ടും താമസം മാറിയിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോക്ക് ഡൗൺ സമയത്ത് പണത്തിനും ആഹാരത്തിനും വേണ്ടി കഷ്ടപ്പെടുകയാണ് ഗായിക എന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.