പ്രശസ്ത യൂട്യൂബറും വ്ലോഗറുമായ റിഫയുടെ വിയോഗത്തിലെ ദുരൂഹതകൾ അവസാനിക്കുന്നില്ല. ചിരിച്ചും സന്തോഷത്തോടും മാത്രം ആരാധകർക്ക് മുന്നിലെത്തിയ റിഫ മെഹ്നുവിനെ ദുബായിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന്റെ കാരണം ഇന്നും അവ്യക്തമാണ്. ദുബായിൽ നിന്നും പോസ്റ്റ്മോർട്ടം ചെയ്യാതെ ആയിരുന്നു റിഫയുടെ മൃതശരീരം നാട്ടിലെത്തി ഖബറടക്കിയത്. റിഫയുടെ വാർത്തകൾക്ക് പിന്നാലെ ഭർത്താവ് മെഹ്നാസിനെതിരെ റിഫയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.
മെഹ്നാസ് റിഫയെ പീഡിപ്പിക്കുമായിരുന്നു എന്ന് റിഫയുടെ ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ മൃതദേഹം അതിവേഗം എത്തിക്കാനും പോസ്റ്റ്മോർട്ടം ചെയ്യാതെ തിടുക്കത്തിൽ ഖബറടക്കിയതും എല്ലാം സംശയങ്ങൾ വർധിപ്പിച്ചു. തുടർന്ന് റിഫയുടെ മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു. റിഫയുടെ മരണത്തിലെ ചുരുളുകൾ ഓരോന്നായി അഴിയുമെന്നു തന്നെയാണ് പോലീസിന്റെ വിശ്വാസം.
റിഫയും ഭർത്താവ് മെഹ്നാസും തമ്മിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു എന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ദുബായിൽ വെച്ച് ഉള്ള ചില സംഭവങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്തു വരുന്നത്. മറ്റൊരു പെൺകുട്ടിയുടെ പേരിൽ മെഹ്നാസിനോട് റിഫ കലഹിച്ചിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. മെഹ്നാസിന് ഒരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഈ പെൺകുട്ടിക്ക് ജോലി വാങ്ങി നൽകാൻ മെഹ്നാസ് ശ്രമിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
മെഹ്നാസ് തന്നെ തൊഴിൽരഹിതനായ സാഹചര്യത്തിൽ ഒരു പെൺകുട്ടിക്ക് ജോലി വാങ്ങാൻ മാത്രം എന്ത് ബന്ധമായിരുന്നു അവർക്കുള്ളത് എന്ന് റിഫയുടെ പിതാവ് ചോദിക്കുന്നു. ഇതിനു പിന്നാലെ റിഫ ജോലി ചെയ്തിരുന്ന കടയിൽ മെഹ്നാസ് സംസാരിക്കുന്നതിന്റെ സിസിടിവി വീഡിയോ പുറത്തു വന്നിരുന്നു. അൽപസമയം കഴിഞ്ഞ് കരഞ്ഞുകൊണ്ട് റിഫ പുറത്തേക്ക് പോകുന്നത് ദൃശ്യത്തിൽ കാണുന്നുണ്ട്.
ഇതിനു ശേഷം കാണുന്നത് മെഹ്നാസും സുഹൃത്ത് ജംഷാദും ഇവരെ കൂടാതെ മറ്റൊരു പെൺകുട്ടി ഒരുമിച്ച് ഇരിക്കുന്നതാണ്. ഇവിടെ വെച്ച് അവർ ഒരുപാട് നേരം സംസാരിക്കുന്നതും തുടർന്ന് കണ്ണു തുടച്ചു കൊണ്ട് റിഫ ഇറങ്ങിപ്പോകുന്നതും വീഡിയോയിൽ കാണാം. മകൾ എവിടെയും കാൽ ഇടരുതെന്ന് റിഫയുടെ അച്ഛന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് മകളുടെ എല്ലാ ആഗ്രഹങ്ങളും അച്ഛൻ നിറവേറ്റി കൊടുക്കുമായിരുന്നു.
സ്കൂളിലെ പരിപാടികൾക്കെല്ലാം റിഫ തിളങ്ങിയിരുന്നു. എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു റിഫ. ഒരു മൊബൈൽ ഫോൺ സ്വന്തമാക്കിയതോടെ റിഫയെ സമൂഹമാധ്യമങ്ങളിലെ അനന്തസാധ്യതകളിലേക്ക് അടുപ്പിച്ചു. ആദ്യമൊക്കെ വല്ലപ്പോഴും സമൂഹ മാധ്യമങ്ങളിൽ മുഖം കാണിച്ചതോടെ അവളുടെ ചിരിയും സംസാരവും എല്ലാം എല്ലാവരെയും അവളിലേക്ക് അടുപ്പിച്ചു. അങ്ങനെയായിരുന്നു മെഹ്നാസ് റിഫയുടെ ഹൃദയത്തിലേക്ക് കയറിക്കൂടിയത്.
അന്ന് വെറും 15 വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ മെഹ്നാസിനെ റിഫ പരിചയപ്പെടുന്നത്. ജോലിയില്ലാത്ത മെഹ്നാസിനെ മകളെ വിവാഹം കഴിപ്പിക്കുവാൻ പിതാവ് വിസമ്മതിച്ചെങ്കിലും മകളുടെ വാശിക്ക് ഒടുവിൽ സമ്മതിക്കേണ്ടി വന്നു. മെഹ്നാസിനെ അത്രയേറെ റിഫ പ്രണയിച്ചിരുന്നു. എന്നാൽ ആ വിവാഹം റിഫയുടെ കുടുംബത്തെ മുഴുവൻ ഒരു തീരാദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്..