തിരഞ്ഞെടുപ്പ് സമയത്ത് പൊതുജനങ്ങൾക്ക് ഒരുപാട് വാഗ്ദാനങ്ങൾ നൽകി പിന്നീട് അധികാരത്തിൽ കയറുമ്പോൾ ആ വാഗ്ദാനങ്ങൾ മറക്കുന്ന നേതാക്കന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ അധികാരത്തിലേറുമ്പോൾ നൽകിയ വാഗ്ദാനങ്ങളെല്ലാം പൂർണമായും നിറവേറ്റുകയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കോവിഡ് ധനസഹായമായി റേഷൻ കാർഡുടമകൾക്ക് വാഗ്ദാനം ചെയ്ത ധനസഹായം നൽകുകയാണ് തമിഴ്നാട് സർക്കാർ ഇപ്പോൾ. രണ്ടു ഗഡുക്കളായി വിതരണം ചെയ്യുന്ന 4000 രൂപയുടെ ധനസഹായത്തിന്റെ വിതരണം തമിഴ്നാട്ടിൽ ആരംഭിച്ചു.
14 ഇനം ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ 500 രൂപയുടെ കിറ്റും 2000 രൂപയും ആണ് റേഷൻകടകളിൽ വിതരണം ചെയ്തു വരുന്നത്. 500 രൂപയുടെ നാല് നോട്ടുകളും ഭക്ഷ്യ കിറ്റുമായി സന്തോഷത്തോടെ മടങ്ങുന്ന വൃദ്ധജനങ്ങൾ അടക്കമുള്ളവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്. മുഖ്യ മന്ത്രി എം കെ സ്റ്റാലിനെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്ന എംകെ സ്റ്റാലിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
776 റേഷൻ കടയിൽ ആയി ആറു ലക്ഷം കാർഡുടമകൾക്ക് ആണ് ധനസഹായം ലഭിക്കുന്നത്. കോവിഡിന്റെ ഈ ധന സഹായത്തിനായി 240 കോടി രൂപയാണ് പണമായി മാത്രം നൽകുന്നത്. 500 രൂപ വിലവരുന്ന ഭക്ഷ്യ കിറ്റാണ് കാർഡുടമകൾക്ക് വിതരണം ചെയ്യുന്നത്. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു ഈ കോവിഡ് ധനസഹായം. ഇതിന്റെ ആദ്യഗഡു കഴിഞ്ഞമാസം വിതരണം ചെയ്തിരുന്നു.