കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിജയകഥയാണ് എസ് ഐ ആനി ശിവയുടേത്.ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട് അതിനോടെല്ലാം കഠിനമായി പോരാടി അതിജീവിച്ച് വിജയം നേടിയെടുത്ത് സബ്ഇൻസ്പെക്ടർ പദവിയിൽ എത്തി നിൽക്കുന്ന ആനിയുടെ കഥകൾ നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ കൈക്കുഞ്ഞുമായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ആനി ശിവ ദുരനുഭവങ്ങളിൽ തളരാതെ അതിൽനിന്നും ഊർജ്ജവും ധൈര്യവും ഉൾക്കൊണ്ട് അതിശക്തമായി ജീവിതത്തോട് പോരാടി.
ഏതൊരു വ്യക്തിക്കും പ്രചോദനമാകുന്ന വിജയകഥയാണ് ആനിയുടേത്. ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ ആനി ശിവയ്‌ക്കെതിരെ പങ്കുവെച്ച അധിക്ഷേപ കുറിപ്പാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മുൻ ഐജി ലക്ഷ്മണയുടെ മകളാണ് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. ഫേസ്ബുക്കിലൂടെയാണ് എറണാകുളം സെൻട്രൽ പോലീസ് എസ് ഐ ആനി ശിവക്കെതിരെ സംഗീത ലക്ഷ്മണ കുറിപ്പ് പങ്കുവെച്ചത്. ഈ കുറിപ്പിന് എതിരെ നിരവധി പേരാണ് പോലീസിൽ പരാതിപ്പെട്ടിരിക്കുന്നത്. വ്യക്തിപരമായി അധിക്ഷേപിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ ക്കെതിരെ പ്രതികരിക്കുകയാണ് എസ് ഐ ആനി ശിവ ഇപ്പോൾ.
സ്വന്തം സംസ്കാരവും ജീവിതരീതിയും വെച്ചാണ് ഓരോ ആളുകൾ ഓരോ കാര്യങ്ങൾ പറയുന്നത്. അവരുടെ ബുദ്ധിയും ചിന്തകളും ഉപയോഗിച്ച് അവർ അത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു. അങ്ങനെ ചെയ്യുന്നവരുടെ പിന്നാലെ പോകാനും കേസ് നടത്താനും താല്പര്യമില്ല, അതിനു ആവശ്യവുമില്ല. അതിന് അർഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് എന്ന് ആനി ശിവ പ്രതികരിച്ചു. ജീവിതത്തിൽ ഇത്രയും നാളും വിമർശനങ്ങൾ തന്നെയാണ് ഉണ്ടായിട്ടുള്ളൂ. പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ കേൾക്കുന്ന വിമർശനങ്ങൾ ഒന്നും തന്നെ ബാധിക്കുകയില്ല. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പുറകെ പോകുവാൻ സമയമില്ല എന്ന് എസ് ഐ ആനി ശിവ വ്യക്തമാക്കി. തന്റെ മകന്റെ കാര്യങ്ങളും, ജോലിയും, ജീവിതവുമായി തിരക്കിലാണ് താനെന്നും വ്യക്തിപരമായി ഇതിനെതിരെ പരാതി കൊടുക്കാൻ യാതൊരു താൽപര്യമില്ല എന്നും ആനി ശിവ പങ്കുവെച്ചു. എന്നാൽ ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെടുകയാണെങ്കിൽ പരാതിയുമായി സഹകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.