സിനിമാതാരങ്ങളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ശ്രദ്ധേയം ആയിട്ടുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. പല താരങ്ങളെയും വിമർശിച്ചും ശാന്തിവിള ദിനേശ് മുന്നോട്ടു വന്നിട്ടുണ്ട്. നസ്രിയ നാസിം വിവാഹത്തിന് സ്വന്തം കൂട്ടുകാരെ പോലും വിളിക്കാത്ത കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പ്രേംനസീറിന്റെ മകന്റെ വിവാഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് അദ്ദേഹം.
സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്തിരുന്ന ഒരു വിവാഹമായിരുന്നു പ്രേംനസീറിന്റെ മകൻ ഷാനവാസിന്റെത്. താരങ്ങൾ മാത്രമല്ല ക്ഷണിക്കാത്ത ആയിരക്കണക്കിന് ആരാധകരും വിവാഹത്തിൽ വന്നിരുന്നു. എല്ലാവരും ഒരുമിച്ച് എത്തിയാൽ എന്തു സംഭവിക്കും എന്ന് പലരും ഭയന്നിരുന്നു.
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു പ്രേംനസീറിന്റെ മകൻ ഷാനവാസിന്റെ വിവാഹം. തിരുവനന്തപുരത്തെ സുബ്രഹ്മണ്യം ഹാളിൽ വെച്ചായിരുന്നു വിവാഹം. സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്ന നസീർ വിവാഹത്തിന്റെ തലേന്ന് ആയിരുന്നു എത്തിയിരുന്നത്. ആഡംബര പൂർവ്വമായ വിവാഹത്തിൽ അതിഥികളെ എല്ലാവരെയും സ്വീകരിച്ചത് നസീർ തന്നെയായിരുന്നു.
സ്വർണ്ണനിറമുള്ള ഗ്ലാസും മഞ്ഞ ജുബ്ബയും അണിഞ്ഞ് സമ്പന്നമായ ചിരിയോടെ ഓരോ സഹപ്രവർത്തകരെയും അദ്ദേഹം സ്വീകരിച്ചു. വിവാഹം നടക്കുന്ന വേദിക്ക് അപ്പുറം 400 പേർക്ക് ഇരുന്ന് കഴിക്കാവുന്ന ഊണ് മുറിയും ഉണ്ടായിരുന്നു. അവിടെ ബിരിയാണി വിളമ്പി കൊണ്ടേയിരുന്നു.
അപ്പോഴായിരുന്നു ക്ഷണിക്കാത്ത ഒരുപാട് ആളുകൾ വിവാഹത്തിന് വന്നതായി അറിയുന്നത്. ക്ഷണിച്ചതിനേക്കാൾ അധികം ആളുകൾ വന്നാൽ ഭക്ഷണം തികയാതെ വരും എന്ന് എല്ലാവരും ഭയന്നു.ക്ഷണിച്ചവർക്ക് ഭക്ഷണം ലഭിക്കാതെ വന്നാൽ അതൊരു അപമാനമായി തീരും എന്ന് എല്ലാവരും ആശങ്കപ്പെട്ടു. എന്നാൽ ഈ വിവരം അറിഞ്ഞ പ്രേംനസീർ സന്തോഷത്തോടെ പറഞ്ഞ മറുപടി ഇതായിരുന്നു. പ്രേംനസീർ എന്ന ഞാൻ ഈ നാട്ടുകാരുടെ സ്വത്താണ്, എന്റെ വളർച്ച ഈ നാട്ടുകാർ അകമഴിഞ്ഞു നൽകിയതാണ് എന്ന്.
പ്രേം നസീറിന്റെ മകന്റെ കല്യാണം നടക്കുമ്പോൾ ആ കല്യാണം കാണണമെന്നും ഒരുനേരത്തെ ഭക്ഷണം കഴിക്കണമെന്നും ആരാധകർ ആഗ്രഹിക്കുന്നതിൽ തെറ്റുപറയാനാവില്ല. അതുകൊണ്ടുതന്നെ ക്ഷണിച്ച ആൾക്കാരുടെ എണ്ണത്തിനു പുറമേ 1500 ബിരിയാണിക്ക് കൂടി പറഞ്ഞിട്ടുണ്ടായിരുന്നു പ്രേംനസീർ. മകന്റെ വിവാഹത്തിൽ ഒരാൾക്ക് പോലും ഭക്ഷണം തികയാതെ വരില്ല എന്നും ആരു വന്നാലും തടയരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരാധന കൊണ്ട് വരുന്നവർ ആണെങ്കിലും വിശന്നു വരുന്നവർ ആണെങ്കിലും ആരുവന്നാലും ഭക്ഷണം കഴിക്കട്ടെ എന്നായിരുന്നു പ്രേംനസീറെന്ന ആ മഹാനടൻ പറഞ്ഞത്.