വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു കഴിഞ്ഞ അധ്യയന വർഷം. കോവിഡ് വ്യാപനം തടയാൻ സ്‌കൂളുകൾ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചു പൂട്ടിയപ്പോൾ വിദ്യാർത്ഥികളുടെ പഠനം ഒരു ചോദ്യ ചിഹ്നം ആയി മാറുകയായിരുന്നു. ഇതിനു പരിഹാരം ആയി എത്തിയ ഓൺലൈൻ ക്ലാസുകൾ വിദ്യാഭ്യാസ മേഖലയിൽ തന്നെ ചരിത്രപരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയായിരുന്നു. വിക്‌ടേഴ്‌സ് ചാനലിലൂടെയായിരുന്നു ഓൺലൈൻ ക്ലാസുകൾ സർക്കാർ നടപ്പിലാക്കിയത്.
രാജ്യത്തെങ്ങും കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ അടുത്ത വർഷങ്ങളിൽ സ്കൂളുകൾ തുറക്കാൻ ഉള്ള സാധ്യതകൾ കുറഞ്ഞു വരികയാണ്. മെയ് മാസത്തിലെ രോഗവ്യാപനം കൂടി പരിശോധിച്ച് ആയിരിക്കും അന്തിമതീരുമാനം എടുക്കുക. പുതിയ അധ്യയന വർഷത്തിൽ ആദ്യഘട്ടത്തിൽ ഓൺലൈൻ ക്ലാസുകൾ ആയിരിക്കും എന്ന വാർത്തകൾ ആണിപ്പോൾ പ്രചരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. ഇതുപോലെ എണ്ണം വർധിക്കുകയാണെങ്കിൽ അടുത്ത അധ്യയന വർഷത്തിലും ഓൺലൈൻ ക്ലാസുകൾക്ക് ആയിരിക്കും പരിഗണന.
ഇപ്പോൾ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് ആണ് പ്രാധാന്യം നൽകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.മെയ് 14 മുതൽ 29 വരെ എസ് എസ് എൽ സി പരീക്ഷയുടെ മൂല്യനിർണയവും മെയ് 5 മുതൽ ജൂൺ 10 വരെ പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയം നടത്താൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. ജൂണിൽ ആയിരിക്കും ഫലപ്രഖ്യാപനം. ഇപ്പോഴുള്ള പ്ലസ് വൺ ക്ലാസുകാരുടെ പരീക്ഷയും ആശങ്കയിലാണ്. അടുത്ത വർഷം പ്ലസ് ടു പരീക്ഷ എഴുതേണ്ടവർ ആയതിനാൽ എസ് എസ് എൽ സിയെ പോലെ ഊന്നൽ നൽകേണ്ട ഭാഗങ്ങൾ ഇവർക്കും പ്രസിദ്ധീകരിക്കേണ്ടതുണ്ട്. എന്നാൽ മെയിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമായിരിക്കും ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കുക. ഇപ്പോൾ വിക്ടേഴ്‌സ് ചാനലിലൂടെയാണ് ഓൺലൈൻ ക്ലാസുകൾ പുരോഗമിക്കുന്നത്. ഇത് ജൂൺ വരെ തുടരാൻ ആണ് സാധ്യത.