പകൽ മുഴുവനും 12 കോടിയുടെ തിരുവോണം ബംബർ ലോട്ടറി അടിച്ചു എന്ന് സന്തോഷിച്ചു നടന്ന വയനാട് സ്വദേശി സൈദലവിക്ക് അന്നേ ദിവസം രാത്രി ഉറക്കം നഷ്ടപ്പെട്ടു. ദുബായിൽ ഒരു ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്യുന്ന സൈദലവിയുടെ ടിക്കറ്റിനാണ് തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനം ലഭിച്ചതെന്ന വാർത്തകൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നാട്ടിലുള്ള സുഹൃത്ത് വഴിയായിരുന്നു സൈദലവി ടിക്കറ്റ് എടുത്തിരുന്നത്. ടിക്കറ്റിന്റെ പണം ഗൂഗിൾ പേ വഴി അടച്ചതും ആയിരുന്നു. സൈദലവി ജോലിചെയ്യുന്ന ഹോട്ടലിലെ സഹപ്രവർത്തകനായ സുരേഷ് ആണ് നാട്ടിൽ ഇവർക്ക് ലോട്ടറി ടിക്കറ്റ് എടുത്തു നൽകുന്ന അഹമ്മദിനെ പരിചയപ്പെടുത്തുന്നത്. 11നായിരുന്നു അഹ്മദ് വഴി സൈദലവി ടിക്കറ്റ് എടുത്തത്. പണം ഗൂഗിൾ പേ വഴി അന്ന് തന്നെ അടക്കുകയും ചെയ്തു.
വർഷങ്ങളായി ഇവർ അഹമ്മദിൽ നിന്നുമാണ് ടിക്കറ്റ് എടുക്കുന്നത്. എന്നാൽ തനിക്ക് ടിക്കറ്റ് ബിസിനസ് ഇല്ലെന്നും ടിക്കറ്റെടുത്ത് കൊടുക്കാറില്ല എന്നുമാണ് അഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫേസ്ബുക്ക് വഴി തനിക്ക് വന്ന ഒരു ടിക്കറ്റ് ഒരു ഫോർവേഡ് മെസ്സേജ് ആയി അയച്ചതാണെന്ന് അഹ്മദ് പറയുന്നു. കഴിഞ്ഞ ദിവസം അഹമ്മദ് തന്നെ ആയിരുന്നു സൈദലവി ആണ് വിജയി എന്ന് അറിയിച്ചത്. ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചു എന്ന് അറിഞ്ഞത് മുതൽ വലിയ പ്രതീക്ഷയിലായിരുന്നു സൈദലവി. മകന്റെ പഠനത്തിനു വേണ്ടി എടുത്ത കടം വീട്ടണമെന്നും, വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് വീടും സ്ഥലവും വാങ്ങിക്കണമെന്നും, ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യണമെന്നും എല്ലാം സൈദലവി ആഗ്രഹിച്ചു.
സൈദലവിയുടെ വീട്ടുകാരും ആകെ വിഷമത്തിലാണ്. നാണക്കേട് കാരണം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് അവർക്ക്. സുഹൃത്തായ അഹമ്മദ് ഒരിക്കലും ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് സൈദലവി സ്വപ്നത്തിൽ പോലും കരുതിയില്ല. ടിക്കറ്റ് വാങ്ങിയ സമയത്ത് അഹമ്മദ് അയച്ച മെസ്സേജ് സൈദലവി ഡിലീറ്റ് ചെയ്തതിനാൽ അത് റിക്കവർ ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. 20 വയസ്സ് തൊട്ട് മുടങ്ങാതെ ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് സൈദലവി. എന്നാൽ ഇങ്ങനെ ഒരു അനുഭവം ഇതാദ്യമാണ്. ജീവിതത്തിൽ ഏറ്റവും വലിയൊരു തിരിച്ചടിയും പാഠവും ആണ് സൈദലവിക്ക് സുഹൃത്തിൽ നിന്നുമുള്ള ഈ ചതി. സൈദലവി പ്രവർത്തിക്കുന്ന ഹോട്ടലിലെ ഉടമ പൂർണപിന്തുണയുമായി ഒപ്പം തന്നെയുണ്ട്. നിയമപരമായി തന്നെ ഇതിനെ നേരിടാൻ ആണ് ഇവരുടെ തീരുമാനം. ഇതിനായി നാട്ടിലുള്ള ഒരു വക്കീലിന്റെ സഹായം തേടിയിട്ടുണ്ട്.