ശബരിമല യുവതി പ്രവേശനം ആയി ബന്ധപ്പെട്ട് ഏറെ വിവാദമുണ്ടാക്കിയ ഒരു വ്യക്തിയായിരുന്നു ആക്ടിവിസ്റ്റും മോഡലുമായ രഹന ഫാത്തിമ. ഈ വിഷയത്തോട് അനുബന്ധിച്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു രഹന. രഹ്നയെ പോലെ തന്നെ സുപരിചിതനാണ് ഭർത്താവ് മനോജ് ശ്രീധറും. ബന്ധപ്പെട്ട പല വാർത്തകളിലും ഭർത്താവും നിറഞ്ഞു നിന്നിരുന്നു. ഇവർ 17 വർഷത്തെ ദാമ്പത്യജീവിതം വേർപെടുത്തി എന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. കുറിപ്പിലൂടെയാണ് മനോജ് ഇക്കാര്യം തുറന്നുപറഞ്ഞത്.
ജീവിതത്തിൽ അഡ്ജസ്റ്റ്മെന്റ്കൾ വേണ്ടി വരുന്നതായി തോന്നിയതിനാൽ വളരെ സൗഹൃദപരമായി പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ തടസ്സങ്ങൾ ഒന്നും ഇല്ലെന്നും മനോജ് പറയുന്നു. വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ പിരിയുന്നത് എന്നും കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തുമെന്നും മനോജ് വ്യക്തമാക്കി.
മനോജ് ശ്രീധറിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ : ഞാനും എന്റെ ജീവിത പങ്കാളിയുമായ രഹനയും വ്യക്തിജീവിതത്തിൽ വഴി പിരിയാൻ തീരുമാനിച്ചു. 17 വർഷം മുമ്പ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുക്കുമ്പോൾ കേരളം ഇന്നത്തേതിനേക്കാൾ കൂടുതൽ യാഥാസ്ഥിതികമായിരുന്നു. ലിവിങ് ടുഗദർ സങ്കല്പത്തിൽ ജീവിതം തുടങ്ങിയ ഞങ്ങൾ ക്രമേണ ഭാര്യാഭർതൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേർന്നു. കുട്ടികൾ, മാതാപിതാക്കൾ, ഞങ്ങൾ ഇരുവരും ചേർന്ന് ഒരു കുടുംബ പശ്ചാത്തലത്തിൽ നമ്മുടെ റോളുകൾ മറ്റൊന്നുമല്ല. ഈ സാമൂഹിക ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുന്നതിനിടയിൽ ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്.
ജീവിതത്തിൽ അവനവന് വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ട്. മനുഷ്യരുടെ ജീവിതത്തിൽ എപ്പോഴെങ്കിലും തിരിച്ചറിഞ്ഞ് അവരോടു തന്നെ നീതി പുലർത്തണം. സന്തുഷ്ടരായ മാതാപിതാക്കൾക്കേ കുട്ടികളോട് നീതിപൂർവം പെരുമാറാൻ സാധിക്കു. ഞാൻ മുകളിൽ പറഞ്ഞതുപോലെ ഞങ്ങൾ ഒരുമിച്ച് ജീവിതം തുടങ്ങിയ സമയത്ത് കുടുംബത്തിലെ ജനാധിപത്യം എന്ന ഒരു ആശയം ഞങ്ങൾക്കറിയില്ല. കുടുംബത്തിലെ ജനാധിപത്യം പ്രായോഗികമായി ബുദ്ധിമുട്ടാണ്, കാരണം അത്രത്തോളം വ്യക്തിപരമായ വികാരങ്ങളും, സാമൂഹിക ഉത്തരവാദിത്വങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരിടമാണത്. എന്നിരുന്നാലും ഞങ്ങൾക്ക് ആവുന്ന വിധം ഞങ്ങളുടെ ജീവിതവും രാഷ്ട്രീയവും സമന്വയിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. രണ്ട് സ്വതന്ത്ര വ്യക്തികളായി പരസ്പരം കാണാൻ പരിമിതികൾ നിലനിന്നിരുന്നു. രണ്ടു വ്യക്തികൾക്കിടയിൽ പരസ്പരം ഒന്നിച്ച് ജീവിക്കാൻ എടുക്കുന്ന തീരുമാനം പോലെ തന്നെ പരസ്പരം ബഹുമാനത്തോടെ പിരിയാനും കഴിയേണ്ടതുണ്ട്.
കുട്ടികളുടെ കാര്യങ്ങൾ ഉൾപ്പെടെയുള്ള കൂട്ട് ഉത്തരവാദിത്വം എല്ലാം ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോകുവാൻ ധാരണയായി. ബന്ധം പിരിയുന്നു എന്ന് പറയുമ്പോൾ അവിടെ പാർട്ട്ണർഷിപ്പ് പിരിയുന്നു, പരസ്പരമുള്ള അധികാരങ്ങൾ ഇല്ലാതാകുന്നു എന്ന് മാത്രമാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. കുടുംബം എന്ന സങ്കൽപ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികൾ എന്ന ആശയത്തിന് നിലനിൽപില്ല. ഭാര്യ-ഭർത്താവ്, ജീവിതപങ്കാളി ഈ നിർവചനങ്ങളിൽ പരസ്പരം കെട്ടേണ്ട ഒരു അവസ്ഥയിൽനിന്ന് പരസ്പരം മോചിപ്പിക്കാൻ അതിൽ ബന്ധിക്കപ്പെട്ട അവരുടെ ഇടയിൽ ധാരണ ഉണ്ടായാൽ മതി. ഞങ്ങളുടെ ബന്ധത്തിൽ ഞങ്ങൾ വ്യക്തിപരമായി പുനർ നിർവചിക്കുകയും വ്യക്തിപരമായി പുനർനിർമ്മിക്കുകയും ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഒരുമിച്ച് താമസിച്ച് നിർവഹിക്കേണ്ട തരത്തിലുള്ള ഉത്തരവാദിത്വങ്ങൾ ഒന്നും ഇപ്പോൾ ഞങ്ങളുടെ ചുമലിൽ ഇല്ല. ഞങ്ങൾ ദമ്പതികൾ എന്ന് ചട്ടക്കൂടിന് പുറത്തുവന്ന സ്വതന്ത്ര വ്യക്തികളായി പരസ്പരം തിരിച്ചറിയുകയും വേർപിരിയുകയും ചെയ്യുന്നു.