വിമർശനങ്ങളിൽ നിന്നും ആരംഭിച്ച് മലയാളികളുടെ ഇഷ്ട അവതാരകയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലേക്ക് രഞ്ജിനി ഹരിദാസ് വന്നപ്പോൾ ഏറെ പുതുമയുള്ള ഒരു അനുഭവം ആയിരുന്നു മലയാളികൾക്ക് ലഭിച്ചിരുന്നത്. അതുവരെ മലയാളത്തിൽ മാത്രം അവതരണം കേട്ടിട്ടുള്ള മലയാളികൾക്കു മുന്നിൽ മലയാളവും ഇംഗ്ലീഷും കലർന്ന മംഗ്ലീഷ് ഭാഷയിൽ റിയാലിറ്റി ഷോ അവതരിപ്പിച്ച് കയ്യടി നേടി രഞ്ജിനിഹരിദാസ്.ആദ്യം ഒക്കെ ഒരുപാട് വിമർശനങ്ങൾ ഉയർന്നുവെങ്കിലും പിന്നീട് രഞ്ജിനിയെ ഏറ്റെടുക്കുകയായിരുന്നു മലയാളികൾ. വേറിട്ട അവതരണശൈലി കൊണ്ട് മാത്രമല്ല ശക്തമായ നിലപാടുകൾ കൊണ്ടും ശ്രദ്ധേയമായിരുന്നു രഞ്ജിനി. ഐഡിയ സ്റ്റാർ സിംഗറുടെ നിരവധി സീസണുകൾ അവതരിപ്പിച്ചിട്ടുള്ള രഞ്ജിനിഹരിദാസ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന നിലപാടുകളെ വിമർശിച്ചും പിന്തുണച്ചും ഒരുപാടുപേർ രംഗത്തെത്തിയിട്ടുണ്ട്. രഞ്ജിനിയുടെ പല തുറന്നു പറച്ചിലുകളും തീരുമാനവും പലപ്പോഴും പലരെയും അസ്വാരസ്യപ്പെടുത്തിയിട്ടുണ്ട്.
എപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു താരമാണ് രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതിനുശേഷമാണ് രഞ്ജിനിയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് മലയാളികൾ കൂടുതൽ അറിഞ്ഞത്. പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുള്ള ഒരു താരമാണ് രഞ്ജിനി. ഇപ്പോഴിതാ പിണറായി വിജയന്റെ സത്യപ്രതിജ്ഞയെ പരിഹസിച്ച് മുന്നോട്ടു വന്നിരിക്കുകയാണ് താരം. സംസ്ഥാനത്ത് പലയിടങ്ങളിലും ട്രിപ്പിൾ ലോക്ക് ഡൗൺ വരെ ഏർപ്പെടുത്തിയ സാഹചര്യത്തിൽ 500 ആളുകളെ ഉൾപ്പെടുത്തുന്ന സത്യപ്രതിജ്ഞയെ വിമർശിച്ചും പ്രതിഷേധിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ഇതിനെ കളിയാക്കി രഞ്ജിനി പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. തന്റെ സുഹൃത്ത് രാവിലെ വീട്ടിൽ മകളുടെ വിവാഹം ക്ഷണിക്കാൻ വന്നിരുന്നു എന്നും കല്യാണക്കുറി വായിച്ച് ഞാൻ ഞെട്ടി എന്നാണ് രഞ്ജിനി എഴുതിയത്. മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്നാണ് ക്ഷണക്കത്തിൽ എഴുതിയിരിക്കുന്നത്. എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ കല്യാണം ആണെങ്കിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളൂ എന്നാൽ സത്യപ്രതിജ്ഞ ആണെങ്കിൽ 750 പേർക്ക് വരെ പങ്കെടുക്കാം എന്നായിരുന്നു മറുപടി. എന്തുകൊണ്ട് ഒരു സത്യപ്രതിജ്ഞ ഓൺലൈനായി നടത്താൻ സാധിക്കുന്നില്ല എന്നതിന്റെ വിശദീകരണവും രഞ്ജിനി ആവശ്യപ്പെടുന്നു.