പ്രശസ്ത പിന്നണി ഗായകനും നടനുമായ മാണിക്യ വിനായകം അന്തരിച്ചു. 78 വയസ്സായിരുന്നു പ്രായം. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. പ്രിയ ഗായകന്റെ വിയോഗത്തിൽ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ഉൾപ്പെടെയുള്ള നിരവധി ഗായകരും സിനിമാതാരങ്ങളും അനുശോചനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ തെന്നിന്ത്യൻ ഭാഷകളിൽ ആയി എണ്ണൂറിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് വിനായകം.
കൂടാതെ പതിനയ്യായിരത്തിലധികം ഭക്തിഗാനങ്ങളും നാടൻ പാട്ടുകളും ആലപിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ പ്രധാന വേഷത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഭരതനാട്യം മാസ്റ്റർ വാഴുവൂർ രാമയ്യ പിള്ളയുടെ ഇളയമകനാണ് മാണിക്യ വിനായകം. ഒരുപാട് സൂപ്പർതാരങ്ങളുടെ അച്ഛൻ വേഷങ്ങളിലും ശ്രദ്ധേയമായിട്ടുണ്ട് അദ്ദേഹം. തമിഴ് ചിത്രം “തിരുടാ തിരുടി”യിൽ നടൻ ധനുഷിന്റെ അച്ഛൻ വേഷത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
രണ്ടു പതിറ്റാണ്ടുകൾ നീണ്ട സംഗീത ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ചില സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഒരുപാട് ആളുകൾ ആണ് അദ്ദേഹത്തിന് അനുശോചനമറിയിച്ചു രംഗത്തെത്തിയത്.
അമ്മാവനും ഗായകനും ആയ സിഎസ് ജയരാമൻ ആയിരുന്നു വിനായകന്റെ ഗുരു. മയിലാടുതുറൈയിൽ ജനിച്ചുവളർന്ന വിനായകനെ ജയറാമൻ ആയിരുന്നു കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും എല്ലാം പഠിപ്പിച്ചത്.
കൗമാരത്തിൽ നാദസ്വരം ആയിരുന്നു അദ്ദേഹം തിരഞ്ഞെടുത്ത സംഗീത ഉപകരണം. “ദിൽ” എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിനായകം പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. വിദ്യാസാഗർ സംഗീത സംവിധാനം ചെയ്ത “കണ്ണുക്കുള്ള ഗേളാത്തി ” എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായി വിനായകം.
പിന്നീട് “വിടൈ കൊട്”, “കാറ്റ് കാറ്റ്”, “തായ് സൊള്ളും”, “എന്നമ്മ ദേവി’ തുടങ്ങി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ധനുഷിന്റെ അച്ഛനായി “തിരുടാതിരുടി” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി താരം.
പിന്നീട് നിരവധി ചിത്രങ്ങളിൽ അച്ഛൻ വേഷങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ നടന്മാരുടെയും ഗായകരുടേയും മക്കളെ ചേർത്ത് സ്റ്റാർലിങ്സ് എന്ന ഒരു ഓർക്കസ്ട്ര ഉണ്ടായിരുന്നു അദ്ദേഹത്തിന്.
ഡിസംബർ 26 ന് ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി ചില ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട വിനായകം ഹൃദയാഘാതത്തെ തുടർന്ന് ആണ് ഈ ലോകത്തോട് വിട പറഞ്ഞത്.