കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിജയകഥയാണ് എസ് ഐ ആനി ശിവയുടേത്. ജീവിതമാകുന്ന യാത്രയിൽ ഒരു പ്രതിസന്ധിയിൽ നിന്നും മറ്റൊരു പ്രതിസന്ധിയിലേക്ക് താഴ്ന്നു കൊണ്ടിരുന്ന ഇടത്തുനിന്നും കഠിനമായി പോരാടി അതിജീവിച്ച് വിജയം നേടിയെടുത്ത സബ്ഇൻസ്പെക്ടർ പദവിയിൽ എത്തി നിൽക്കുന്ന ആനിയുടെ കഥകൾ നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ കൈക്കുഞ്ഞുമായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ആനി ശിവ ദുരനുഭവങ്ങളിൽ തളരാതെ അതിൽനിന്നും ഊർജ്ജവും ധൈര്യവും ഉൾക്കൊണ്ട് അതിശക്തമായി ജീവിതത്തോട് പോരാടി.
ഏതൊരു വ്യക്തിക്കും പ്രചോദനമാകുന്ന വിജയകഥയാണ് ആനിയുടേത്. ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ ആനി ശിവയ്‌ക്കെതിരെ പങ്കുവെച്ച അധിക്ഷേപ കുറിപ്പാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മുൻ ഐജി ലക്ഷ്മണയുടെ മകളാണ് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. ഫേസ്ബുക്കിലൂടെയാണ് എറണാകുളം സെൻട്രൽ പോലീസ് എസ് ഐ ആനി ശിവക്കെതിരെ സംഗീത ലക്ഷ്മണ കുറിപ്പ് പങ്കുവെച്ചത്. ഈ കുറിപ്പിന് ആണിപ്പോൾ പോലീസ് പരാതി ഉയർന്നിരിക്കുന്നത്. ആനി ശിവയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്ന കുറിപ്പാണ് സംഗീത ലക്ഷ്മണ പങ്കുവെച്ചത് എന്ന് ചൂണ്ടിക്കാണിക്കുകയാണ് അഭിഭാഷകൻ അഡോഫിൻ മാമച്ചൻ. നിരവധി പേരാണ് സംഗീതയുടെ കുറിപ്പ് വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
പോലീസ് സേനയിലെ ഒരാളെ അപമാനിക്കുന്ന കുറിപ്പ് ശ്രദ്ധയിൽ പെട്ടിട്ടും പോലീസ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ല എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. ഒരുപാട് പേരാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെടുന്നത്. എന്നാൽ ഇതിനെതിരെ കേസ് എടുക്കാൻ വകുപ്പില്ല എന്നായിരുന്നു പോലീസ് അറിയിച്ചത്. വീട്ടുകാരെ ചതിച്ച്, ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി കുട്ടി ഉണ്ടാക്കി, വഴിവിട്ട ജീവിതം നയിച്ചതുകൊണ്ട് പെരുവഴിയിലായവൾ, ആൺവേഷം കെട്ടി നാരങ്ങാവെള്ളം വിറ്റ് നടന്നവൾ എന്നിങ്ങനെയാണ് ആനി ശിവയെ സംഗീത വിശേഷിപ്പിച്ചത്.
ആനി ശിവയെ അധിക്ഷേപിച്ചത് താൻ അടങ്ങുന്ന അഭിഭാഷക സമൂഹത്തിൽ നിന്നും ഉള്ള ഒരാൾ ആണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അഡോഫിൻ മാമച്ചൻ അറിയിച്ചു. സ്ഥിരം സൈബർ കുറ്റവാളിയാണ് അഭിഭാഷകയായ സംഗീതം ഇതിനുമുമ്പും സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതും അപമാനപ്പെടുത്തുന്നതുമായ കുറിപ്പുകൾ പങ്കുവെച്ച് സംഗീത വിവാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കണം എങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് അഭിഭാഷകൻ അഡോഫിൻ മാമച്ചൻ.