തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകും. ജനുവരി 15ന് പോയി 29ന് തിരിച്ചെത്തും. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവർ ആണ് കൂടെ ഉണ്ടാവുക. ഇതിനെ സംബന്ധിച്ചുള്ള ഉത്തരവ് ചീഫ് സെക്രട്ടറി വി പി ജോയി ആണ് പുറത്തിറക്കിയത്. എല്ലാ ചെലവും സർക്കാർ വഹിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അമേരിക്കയിലെ മിനസോട്ടയിൽ സ്ഥിതിചെയ്യുന്ന മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ.
ഇന്ന് വൈദ്യശാസ്ത്രരംഗത്ത് ലോകത്തെവിടെയും ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും ചികിത്സാ രീതികളും ആദ്യം പ്രായോഗികം ആക്കിയത് മയോ ക്ലിനിക്കിലാണ്. 150ലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള മയോ ക്ലിനിക്കിൽ അത്രത്തോളം ഉന്നതമായ വൈദ്യശാസ്ത്ര ഗവേഷണങ്ങൾ നടക്കുന്നത്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾക്ക് ആവശ്യം വേണ്ട ഹാർട്ട് ലങ് മെഷീൻ എന്ന ഉപകരണത്തിലെ പോരായ്മകൾ പരിഹരിച്ച് ലോകത്താദ്യമായി വിജയകരമായി പരീക്ഷിച്ചതും ഇവിടെ വെച്ചാണ്.
ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വില്യം മോറൽ മയോ ആണ് മയോ ക്ലിനിക്കിന്റെ സ്ഥാപകൻ. വൈദ്യശാസ്ത്രത്തിലെ ഏതു വിഭാഗത്തിലും ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ നൽകുന്ന സ്ഥാപനമാണ് മയോ ക്ലിനിക്. ഏറ്റവും മികച്ച ഗവേഷണ കേന്ദ്രമായ ഇവിടെ മൂവായിരത്തിലധികം ശാസ്ത്രജ്ഞരാണ് പൂർണ്ണ സമയവും ഗവേഷണത്തിൽ ഉള്ളത്. അമേരിക്കയിലെ നമ്പർ വൺ ആതുരാലയം എന്ന് ആണ് മയോ ക്ലിനിക്കിനെ വിശേഷിപ്പിക്കുന്നത്.
സേവന തൽപരരായവരുടെ സംഘ ബോധത്തോടെ ഉള്ള പ്രവർത്തനമാണ് മയോ ക്ലിനിക്. മുമ്പ് 2018 സെപ്റ്റംബറിൽ മൂന്ന് ആഴ്ചത്തേക്ക് മുഖ്യമന്ത്രി ചികിത്സയ്ക്കുവേണ്ടി അമേരിക്കയിൽ പോയിരുന്നു. അന്ന് മന്ത്രിസഭയിലെ ചുമതല മറ്റാർക്കും കൈമാറാതെ ഈ ഫയലിംഗ് വഴിയായിരുന്നു അദ്ദേഹം ഭരണകാര്യങ്ങൾ കൈകാര്യം ചെയ്തത്. ഓഗസ്റ്റിൽ പോകാൻ ഉദ്ദേശിച്ച യാത്രയായിരുന്നു പ്രളയം കാരണം മാറ്റിവെച്ചത്. സെപ്റ്റംബർ രണ്ടിന് പോയ മുഖ്യമന്ത്രി 23ന് ആയിരുന്നു മടങ്ങിയെത്തിയത്.
പിന്നീട് പലതവണ തുടർ ചികിത്സയ്ക്കായി പോകാൻ ഉദ്ദേശിച്ചെങ്കിലും കോവിഡ് സാഹചര്യവും, തെരഞ്ഞെടുപ്പ് കാരണവും യാത്ര നടന്നില്ല. ഇപ്പോൾ നിയമസഭാ സമ്മേളനം, സി പി എം സമ്മേളനങ്ങൾ എല്ലാം കൂടി നോക്കി ആണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നിയമസഭയുടെ ബജറ്റ് സമ്മേളനം, സി പി എം ജില്ലാ സമ്മേളനങ്ങൾ, സംസ്ഥാന സമ്മേളനം പാർട്ടി കോൺഗ്രസ്സും എല്ലാം പരിഗണിച്ചാണ് യാത്ര തീയതി നിശ്ചയിച്ചത്.