വിയറ്റ്നാമിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ നേരെ വിഷപ്പാമ്പ് പാഞ്ഞെത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിയറ്റ്നാമിലെ സോക്ക് ട്രാങ് പ്രവിശ്യയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒന്നര വയസ്സുമാത്രം പ്രായമുള്ള കുട്ടി അച്ഛനും മുത്തച്ഛനും സമീപത്തിരുന്ന് കളിക്കുകയായിരുന്നു. മൊബൈലിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു കുട്ടിയുടെ അച്ഛൻ. പെട്ടെന്നാണ് രണ്ടു മീറ്ററോളം നീളമുള്ള രാജവെമ്പാല കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞു എത്തിയത്. കുട്ടിയുടെ അടുത്തേക്ക് രാജവെമ്പാല ഇഴഞ്ഞു വരുന്നത് കണ്ട് മുത്തശ്ശൻ ഉറക്കെ സഹായത്തിനായി നിലവിളിച്ചു.
അടുത്തിടെ സ്ട്രോക്ക് വന്നതിന്റെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ കുട്ടിയെ എടുക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. മുത്തച്ഛൻറെ നിലവിളികേട്ട് കുട്ടിയുടെ അച്ഛൻ ഓടിപ്പോയി കുട്ടിയെ വാരി എടുക്കുകയായിരുന്നു. മുത്തശ്ശനും കുട്ടിയും വീടിനുള്ളിൽ കടന്നതോടെ അച്ഛൻ മുൻ വാതിൽ അടച്ചു. ഇവരുടെ പിന്നാലെ വീടിനകത്തേക്ക് കടക്കാൻ പാമ്പും പരിശ്രമിക്കുക ആയിരുന്നു. വാതിലിനിടയിലൂടെ വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും കൃത്യസമയത്ത് വാതിൽ ചേർത്ത് അടച്ചതിനാൽ പാമ്പിന് വീടിനുള്ളിലേക്ക് കടക്കാൻ സാധിച്ചില്ല.
വീടിനകത്തേക്ക് കടക്കുന്നതിനു മുമ്പ് സമീപത്തുള്ള ഒരു വടിയെടുത്ത് ആയിരുന്നു മുത്തശ്ശൻ കയറിയത്. അഥവാ പാമ്പ് കടക്കുകയാണെങ്കിൽ അതിനെ നേരിടാൻ വേണ്ടിയായിരുന്നു ഇത്. അകത്തുകയറാൻ ഒരുപാട് ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ കുട്ടിയുടെ കളിപ്പാട്ടങ്ങൾക്കിടയിലൂടെ ഇഴഞ്ഞു പുറത്തേക്ക് പോവുകയായിരുന്നു രാജവെമ്പാല. വൈറൽ ഹോഗ് എന്ന ചാനലിലൂടെ ആണ് ഏവരെയും ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തു വിട്ടത്. അതിവേഗത്തോടെ ഇഴഞ്ഞ് എത്തിയ പാമ്പിൽ നിന്നും തലനാരിഴയ്ക്കാണ് കുട്ടിയും കുടുംബവും രക്ഷപ്പെട്ടത്.