മിനിസ്ക്രീനിലെ ചരിത്രത്തിൽ തന്നെ ഏറ്റവും ജനപ്രിയ പരമ്പരയാണ് “ഉപ്പും മുളകും”. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പര മികച്ച സ്വീകാര്യതയാണ് നേടിയത് . പതിവ് പരമ്പരകളിൽ നിന്നും വ്യത്യസ്തമായി കരയുന്ന നായികമാരും, അമ്മായിഅമ്മ പോരും ഒന്നുമില്ലാതെ നർമ്മവും ഹൃദയഹാരിയായ കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ ഒരു കുടുംബ പരമ്പര ആയിരുന്നു “ഉപ്പും മുളകും”. ഇങ്ങനെ ഒരു കുടുംബം ആയിരുന്നു എന്റേതെങ്കിൽ എന്ന് തോന്നിപ്പിക്കുന്ന ആർക്കും ഇഷ്ടപ്പെട്ടു പോകുന്ന ഒന്നായിരുന്നു ബാലുവിന്റെയും നീലുവിന്റെയും കുടുംബം. അഞ്ചു വർഷങ്ങളിൽ ഏറെ പിന്നിട്ട പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മലയാളിക്ക് സ്വന്തം വീട്ടിലെ അംഗങ്ങൾ പോലെയാണ്. ഏറ്റവും ഒടുവിലെത്തിയ പാറുക്കുട്ടി എന്ന കൊച്ചു കലാകാരി പോലും മലയാളികൾക്ക് സ്വന്തം വീട്ടിലും കുഞ്ഞുവാവയെ പോലെയാണ്.
ഈ പരമ്പരയ്ക്ക് ശേഷം പല പരമ്പരകളും ഇതുപോലെ വന്നെങ്കിലും അതിനൊന്നും ഈ പരമ്പരയ്ക്ക് ലഭിച്ച പിന്തുണയുടെ അടുത്തെത്താൻ പോലും സാധിച്ചിട്ടില്ല. പെട്ടെന്നായിരുന്നു പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഈ പരമ്പര ചാനൽ നിർത്തിയത്. പ്രിയപ്പെട്ട പരമ്പര തിരിച്ചു വരണം എന്ന ആവശ്യവുമായി ആരാധകരും എത്തിയിരുന്നു. ഇപ്പോഴിതാ ഷൂട്ടിംഗ് നിർത്തിയതിനെക്കുറിച്ചുള്ള അനുഭവം പങ്കു വെക്കുകയാണ് “ഉപ്പും മുളകും “എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രമായ നീലുവിനെ അവതരിപ്പിച്ച നിഷാ സാരംഗ്.ഷൂട്ടിംഗ് നടക്കുന്നതിനിടെ ആയിരുന്നു നാളെ മുതൽ ഷൂട്ടിംഗ് ഉണ്ടാവില്ല എന്ന് താരങ്ങളെ അറിയിക്കുന്നത്. അതും താൽക്കാലികമായി നിർത്തിവെച്ചു എന്നായിരുന്നു പറഞ്ഞത്. അതിനാൽ വിഷമത്തിന്റെ തീവ്രത അത്രയേറെ ഉണ്ടായിരുന്നില്ല.
പിന്നീട് പരമ്പര ഇനി ഉണ്ടാവില്ല എന്ന സത്യത്തിനോട് പൊരുത്തപ്പെടുകയായിരുന്നു എന്ന് നിഷാ സാരംഗ് പറയുന്നു. ഏറ്റവും കൂടുതൽ ഉപ്പും മുളകും എന്ന പരമ്പരയിൽ മിസ്സ് ചെയ്യുന്നത് പാറുക്കുട്ടി ആണെന്നും നിഷ വ്യക്തമാക്കി. അഞ്ചാം മാസത്തിലാണ് പാറുക്കുട്ടി ഉപ്പും മുളകും സെറ്റിൽ എത്തുന്നത്. അന്നുമുതൽ ഒരു അമ്മയെ പോലെ തന്നെ സെറ്റിൽവെച്ച് പാറുകുട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് നിഷ ആയിരുന്നു. പാറുക്കുട്ടിയെ കുറിച്ച് പറയുമ്പോൾ വികാരധീനയായി താരം. ഒരിക്കലും പാറുക്കുട്ടിക്കൊപ്പം അഭിനയിക്കേണ്ടി വന്നിട്ടില്ല എന്നും ജീവിക്കുകയായിരുന്നു എന്നും നിഷ വെളിപ്പെടുത്തി. പാറുക്കുട്ടി തീരുമാനിക്കുന്നത് ആയിരുന്നു ഉപ്പും മുളകിലെ ക്ലൈമാക്സ് പോലും. പരമ്പര അവസാനിപ്പിക്കുന്നതിന് മുമ്പ് നിഷയ്ക്ക് ഉൾവിളി പോലെ ഇങ്ങനെ ഒന്നുണ്ടാകും എന്ന തോന്നൽ ഉണ്ടായിരുന്നു. അതിനാൽ വലിയ ആഘാതം ഉണ്ടായില്ല എന്ന് താരം കൂട്ടിച്ചേർത്തു.