യുകെയിൽ നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോ എന്നറിയാൻ ഇയാളുടെ സാമ്പിളുകൾ ശേഖരിച്ചു പൂനെയിലേക്ക് അയച്ചിട്ടുണ്ട്.ഇയാൾ ഉൾപ്പെടെ ഇംഗ്ലണ്ടിൽ നിന്നെത്തിയ 14 യാത്രക്കാർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നും നിലവിലില്ലെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ആണ് ബ്രിട്ടണിലേക്കും തിരിച്ചും ഉള്ള വിമാനസർവീസുകൾ താൽക്കാലികമായി റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുന്നത് . ഇന്ന് അർദ്ധരാത്രി മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
ബ്രിട്ടണിൽ നിന്ന് എത്തുന്നവരും പിന്നീട് മറ്റു രാജ്യങ്ങൾ വഴി എത്തുന്നവരും വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ഇതിൽ കോവിഡ് സ്ഥിരീകരിക്കുന്നവരെ സർക്കാർ നിരീക്ഷണത്തിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവ് ഫലം വരുന്നവർ നിർബന്ധമായും വീട്ടിൽ ഏഴുദിവസം നിരീക്ഷണത്തിൽ കഴിയണം. ഇതിനു പുറമേ സംസ്ഥാന സർക്കാരിന്റെ കർശന മേൽനോട്ടവും വേണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
യാത്രക്കാർക്കുള്ള വിവിധ നിർദ്ദേശങ്ങൾ വിമാനത്താവളത്തിൽ ലഭ്യമാക്കും. ഫ്രാൻസ്, ജർമനി ,കാനഡ ,തുർക്കി, ബെൽജിയം, ഇറ്റലി ,നെതർലാൻഡ് ,ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് ,അയർലൻഡ് , സൗദി അറേബ്യ ,ഒമാൻ, കുവൈത്ത് ,റഷ്യ എന്നീ രാജ്യങ്ങൾ ബ്രിട്ടനിലേക്കുള്ള വിമാനയാത്ര സേവനങ്ങൾ താൽക്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്. അതീവ ജാഗ്രത പുലർത്തണം എന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്