ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായിരുന്നു അന്തരിച്ച നടൻ ഭരത് ഗോപി. ഇതിഹാസ നടൻ ഭരത് ഗോപിയുടെ മകനാണ് മലയാളികൾക്ക് സുപരിചിതനായ മുരളിഗോപി. ലാൽ ജോസ് സംവിധാനം ചെയ്ത “രസികൻ” എന്ന സിനിമയിലൂടെയാണ് മുരളി മലയാള സിനിമയിലെത്തുന്നത്. ദിലീപ് നായകനായ ചിത്രത്തിൽ തിരക്കഥ രചിച്ചതും പ്രധാന വില്ലനെ അവതരിപ്പിച്ചതും മുരളിഗോപി ആയിരുന്നു. “ചാഞ്ഞു നിക്കണ” എന്ന ഗാനവും ഈ സിനിമയിൽ മുരളി ഗോപി ആലപിച്ചിരുന്നു. മലയാള സിനിമയിൽ റെക്കോർഡ് വിജയം നേടിയ “ലൂസിഫർ” എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി ആണ്.
ഈ അടുത്തിടെ ഒരു അഭിമുഖത്തിൽ ജീവിതത്തിലെ നഷ്ടങ്ങൾ എങ്ങനെ അതിജീവിച്ചു എന്നതിന് മുരളി നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ല എന്നും എന്തു സംഭവിച്ചാലും നേരിടുക മാത്രമാണ് വഴിയെന്നും മുരളിഗോപി പറയുന്നു. അഞ്ചുവർഷം മുമ്പാണ് മുരളി ഗോപിയുടെ ഭാര്യ അഞ്ജന അപ്രതീക്ഷിതമായി ഈ ലോകത്തോട് വിടപറഞ്ഞത്. ഇവരുടെ മകൾ ഗൗരി കമ്പ്യൂട്ടർ എൻജിനീയറിങ് അവസാന വർഷ വിദ്യാർത്ഥിനിയാണ്, മകൻ ഗൗരവ് ഏഴാംക്ലാസിലും.
തിരുവനന്തപുരത്തുള്ള വീട്ടിൽ മുരളി ഗോപിയും ഭാര്യ അഞ്ജനയുടെയും അമ്മമാരുടേയും മുരളിഗോപിയുടെ അനുജത്തി മീനു ഗോപിയുടെയും ഭർത്താവ് ജയ ഗോവിന്ദിന്റേയും മക്കൾക്കൊപ്പം ആണ് അവർ വളരുന്നത്. എല്ലാവരും കൂടി ഒരുമിച്ച് ഒരു വീട്ടിൽ കൂട്ടുകുടുംബം ആയാണ് കഴിയുന്നത്. ഭരത് ഗോപി മക്കളെ ഉപദേശിച്ചിട്ട് ഇല്ലാത്ത ഒരു അച്ഛനായിരുന്നു. അച്ഛനെ പോലെ തന്നെ മുരളിഗോപിയും മക്കളെ ഉപദേശിക്കാത്ത ഒരു അച്ഛനാണ്. അവർ അവരുടെ ഇഷ്ടങ്ങൾ പിൻതുടരട്ടെ എന്നാണ് മുരളി ഗോപിയുടെ അഭിപ്രായം. മകൾ ഗൗരിക്ക് എഴുത്തിൽ താല്പര്യമുണ്ട്. മകൻ ഗൗരവ് ആണെങ്കിൽ ഒരു കാര്യം കിട്ടിയാൽ അതിനെക്കുറിച്ച് തന്നെ ആഴത്തിൽ പഠിക്കുന്ന കൂട്ടത്തിലാണ്.