കൊറോണക്കാലത്ത് പൊതു ഇടങ്ങളിൽ സർക്കാർ നിർദേശപ്രകാരം നമ്പർ കൊടുക്കേണ്ടി വരുമ്പോൾ പെൺകുട്ടികൾ രക്ഷിതാക്കളുടെ ഫോൺ നമ്പർ നൽകിയാൽ മതിയെന്ന് കേരള പോലീസിന്റെ കുറിപ്പിനെതിരെ പ്രതികരിക്കുകയാണ് മൃദുല ദേവി എസ്. പെൺകുട്ടികളുടെ നമ്പർ കൊടുത്താൽ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് ഓർമ്മപ്പെടുത്തുകയാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഇതിനെതിരെ തന്റെ കുറിപ്പിലൂടെ ശക്തമായി പ്രതിഷേധിക്കുകയാണ് മൃദുല ദേവി. ഒരു പെൺകുട്ടികളും ഇത് അനുസരിക്കരുത് എന്നും ദുരുപയോഗം ചെയ്യുന്നവരെ പിടിച്ച് കൃത്യമായ ശിക്ഷ ഉറപ്പാക്കുകയാണെങ്കിൽ ഇങ്ങനെ ചെയ്യേണ്ടി വരില്ല എന്ന് മൃദുല ദേവി പറയുന്നു.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നും അവിടെ പെണ്ണിന് ഒരു ഫോൺ നമ്പർ പോലും മറ്റൊരാൾക്ക് കൈമാറാൻ പറ്റില്ലെങ്കിൽ പിന്നെ എന്ത് സുരക്ഷയാണ് പോലീസ് ട്രെയ്നിങ് ലഭിച്ച ഈ ഉദ്യോഗസ്ഥർ സമൂഹത്തിനു നൽകുന്നത് എന്ന ചോദ്യം ചെയ്യുകയാണ് മൃദുല ദേവി. തന്റെ നമ്പർ ദുരുപയോഗം ചെയ്യുമെന്ന് പേടിച്ച് രക്ഷകർത്താവിന്റെ നമ്പർ കൊടുക്കാൻ സ്ത്രീകൾ തുടങ്ങിയാൽ അത് ദുരുപയോഗം ചെയ്യുന്ന ആളുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കുകയില്ല. ഒരു പെൺകുട്ടി അല്ലെങ്കിൽ മറ്റൊരു പെൺകുട്ടിയെ തേടി അയാൾ പോകും.
ഒരു ക്രൈം പ്രോത്സാഹിപ്പിക്കാൻ കൂട്ടു നിൽക്കുകയല്ല വേണ്ടത് എന്നും അത് ഇല്ലാതാക്കുവാൻ ആണ് ശ്രമിക്കേണ്ടത് എന്നും മൃദുലാദേവി ചൂണ്ടിക്കാണിക്കുന്നു. ലോകത്തിൽ ശക്തമായ ഒരു മാറ്റം ഉണ്ടാക്കുകയാണ് വേണ്ടത്. അതല്ലാതെ ദുരുപയോഗം ചെയ്യാനുള്ള ലോകം ക്രിമിനലുകൾക്ക് നിർമ്മിക്കുക അല്ല വേണ്ടത്. രക്ഷകർത്താക്കൾ ഇല്ലാത്ത പെൺകുട്ടികളും രക്ഷകർത്താക്കൾ ഉണ്ടെങ്കിലും അവരെ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാത്ത പെൺകുട്ടികൾ ഒക്കെ എന്ത് ചെയ്യണം എന്ന് മൃദുല ചോദിക്കുന്നു. അതിനാൽ ഇത്തരം ഉപദേശങ്ങൾ ഇനിയെങ്കിലും നിർത്തണം എന്നും മൃദുല ദേവി തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.