മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മത്സരാർത്ഥികൾ എല്ലാം ഒരു വീട്ടിൽ തന്നെ കഴിഞ്ഞുകൊണ്ട് മത്സരിക്കുന്ന വേറിട്ട ഒരു റിയാലിറ്റി ഷോ ആണിത്. മത്സരാർഥികൾ തമ്മിലുള്ള സൗഹൃദവും വഴക്കും തർക്കങ്ങളും എല്ലാം ഈ ഷോയെ മറ്റു ഷോകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഓരോ ദിവസവും അരങ്ങേറുന്നത്. നിരവധി നാടകീയ സംഭവങ്ങൾ ആയിരുന്നു ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിൽ നടന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ്ബോസ് ഹൗസിലേക്ക് കടന്നു വന്ന താരമാണ് ഫിറോസ് ഖാൻ. ഫിറോസ്ഖാന്റെ ഒപ്പം ഭാര്യ സജ്നയും ഉണ്ട്. രണ്ടുപേരാണ് എങ്കിലും ഇവരെ ഒരു മത്സരാർത്ഥിയാണ് ബിഗ് ബോസ് പരിഗണിക്കുന്നത്.
ഹൗസിൽ ഉള്ള മറ്റ് മത്സരാർത്ഥികളുടെ പിന്നാലെ നടന്ന് അവരോട് പോരടിക്കുന്ന ഫിറോസിനെ ആണ് കഴിഞ്ഞ വാരം ബിഗ് ബോസ് ഹൗസിൽ കണ്ടത്. ഫിറോസ് ഖാന്റെ ഈ പ്രവർത്തി ചോദ്യംചെയ്തു മോഹൻലാൽ എത്തിയിരുന്നു. വളരെയേറെ ക്ഷോഭിച്ചാണ് മോഹൻലാൽ ഫിറോസിനെ ചോദ്യം ചെയ്തത്. വേദിയിൽ എത്തിയ ഉടൻ തന്നെ മോഹൻലാൽ ഫിറോസിനോടും സജ്നയോടും എഴുന്നേൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബിഗ് ബോസ് ഹൗസിലെ നിയമങ്ങൾ പാലിക്കാൻ ആവില്ല എന്ന് ഫിറോസ് പറഞ്ഞതിനെ മോഹൻലാൽ ചോദ്യം ചെയ്തു. അതിനെ ന്യായീകരിക്കാൻ ഫിറോസ് ശ്രമിച്ചുവെങ്കിലും അത് പറയാൻ സമ്മതിക്കാതെ ഫിറോസിന് താക്കീത് നൽകുകയായിരുന്നു മോഹൻലാൽ.
ബിഗ് ബോസ് ഹൗസിലെ നിയമങ്ങളെ വെല്ലുവിളിക്കാൻ ആണ് ഫിറോസിന്റെ തീരുമാനമെങ്കിൽ ബാഗ് പാക്ക് ചെയ്ത് ഇങ്ങോട്ടേക്ക് വരാമെന്നും മോഹൻലാൽ താക്കീതു നൽകി. കഴിഞ്ഞ എപ്പിസോഡിൽ കിച്ചൻ ഭാഗത്ത് വെച്ച് നടന്ന തർക്കത്തിനിടെയാണ് ബിഗ് ബോസ് ഹൗസിലെ നിയമങ്ങൾ വേണ്ടിവന്നാൽ ലംഘിക്കും എന്ന തരത്തിലുള്ള പരാമർശം ഫിറോസ്ഖാൻ നടത്തിയത്. മറ്റുള്ളവരുടെ മുഖംമൂടി അഴിപ്പിക്കും എന്നും താരം പറയുന്നുണ്ടായിരുന്നു. എല്ലാവരുടേയും പിന്നാലെ നടന്ന് ഫിറോസ് പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് മറ്റു മത്സരാർത്ഥികളും പരാതിപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് കുടുംബപ്രേക്ഷകർ കാണുന്ന ഒരു റിയാലിറ്റി ഷോ യാണെന്നും ഫിറോസ് -സജ്ന ദമ്പതിമാരുടെ പെരുമാറ്റം ബിഗ് ബോസിന്റെ നിലവാരത്തെ ബാധിക്കുന്നുണ്ട് എന്നും മോഹൻലാൽ പറഞ്ഞു. 24 മണിക്കൂറും മാസ്ക് വെക്കണം എന്ന് പറഞ്ഞ് അപായസൂചന ഉള്ള ചിഹ്നം പതിച്ച കറുത്ത മാസ്ക് സജ്നയ്ക്കും ഫിറോസിനും ബിഗ് ബോസ് നൽകി. അതിരുവിട്ട വാക്കുകൾ നിയന്ത്രിക്കാൻ മാസ്ക് ധരിപ്പിക്കുന്ന ശിക്ഷയാണ് മോഹൻലാൽ സജ്നയ്ക്കും ഫിറോസിനും നൽകിയത്.